ന്യൂയോർക്ക് : രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളിലൊരാൾക്ക് അസുഖം ബാധിച്ചതിനാൽ ദൗത്യം നേരത്തേ നിർത്തി സംഘത്തെ തിരിച്ചുകൊണ്ടുവരാൻ നാസ ഒരുങ്ങുന്നു. സംഘത്തിലെ 2 പേർ നിലയത്തിന്റെ ബാഹ്യഭാഗത്ത് സോളർ പാനൽ ഘടിപ്പിക്കുന്നതിന് വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന ആറര മണിക്കൂർ ബഹിരാകാശനടത്തം മാറ്റിവച്ചു. 25 വർഷത്തെ ബഹിരാകാശനിലയ ദൗത്യത്തിൽ ഇതാദ്യമാണ് ആരോഗ്യ കാരണങ്ങളാൽ നാസ ദൗത്യം പൂർത്തിയാക്കാതെ മടങ്ങുന്നത്.
യുഎസിന്റെ സെന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജപ്പാന്റെ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റനോവ് എന്നിവരാണ് കഴിഞ്ഞ ഓഗസ്റ്റിൽ ബഹിരാകാശ നിലയത്തിലേക്കു പോയത്. ഇവരിൽ ആർക്കാണ് രോഗമെന്ന് വെളിപ്പെടുത്തിയിട്ടില്ല. മേയിൽ തിരിച്ചു വരാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
നവംബറിൽ 8 മാസത്തെ ദൗത്യവുമായി സോയൂസ് പേടകത്തിൽ എത്തിയ നാസയുടെ ക്രിസ് വില്യംസ്, റഷ്യയുടെ സെർഗെയ് മൈക്കേവ്, സെർഗെയ് കുദ്സ്വെർകോവ് എന്നിവർ നിലയത്തിൽ തുടരും.







Leave a comment