തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സമ്പൂർണ ആധിപത്യത്തോടെ ജയിച്ചുകയറി. കാര്യവട്ടത്ത് നടന്ന അഞ്ചാം ടി20-യിൽ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഇന്നിങ്‌സാണ് ടീമിന് കരുത്തായത്. ഹർമൻപ്രീത് അർധസെഞ്ചുറിയോടെ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മികച്ച തുടക്കമായിരുന്നു. രണ്ട് റണ്ണെടുത്ത ചമരി അട്ടപട്ടുവിനെ തുടക്കത്തിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഹസിനി പെരേരയും ഇമേഷ ദുലാനിയും തകർത്തടിച്ചു. ഇരുവരും ഇന്ത്യൻ ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തി.
പത്തോവർ അവസാനിക്കുമ്പോൾ ലങ്ക 75 ലെത്തി. 11-ാം ഓവറിൽ ദുലാനി അർധസെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ താരം മടങ്ങി. 39 പന്തിൽ നിന്ന് ദുലാനി 50 റൺസെടുത്തു. നിളക്ഷിക സിൽവ(3), കവിഷ ദിൽഹാരി(5) എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച ഹസിനി അർധസെഞ്ചുറിയോടെ ലങ്കയ്ക്ക് പ്രതീക്ഷ നൽകി.
ഹസിനി ടീമിനെ 130 കടത്തിയെങ്കിലും പിന്നാലെ മടങ്ങിയത് ലങ്കയെ പ്രതിരോധത്തിലാക്കി. താരം 42 പന്തിൽ നിന്ന് 65 റൺസെടുത്തു. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ലങ്കയെ വരിഞ്ഞുകെട്ടി. ഒടുക്കം 160-7 എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചു.
നേരത്തേ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പതറി. സ്‌കോർ അഞ്ചിൽ നിൽക്കേ ഷെഫാലി വർമ (5) പുറത്തായി. ഓപ്പണർ ജി കമാലിനിക്കും വൺ ഡൗണായിറങ്ങിയ ഹർലീൻ ഡിയോളിനും ക്രീസിൽ നിലയുറപ്പിക്കാനായില്ല. കമാലിനി 12 റൺസും ഹർലീൻ 13 റൺസുമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 41-3 എന്ന നിലയിലായി.
എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നിർണായക ഇന്നിങ്‌സുമായി ടീമിന്റെ രക്ഷക്കെത്തി. താരം ലങ്കൻ ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും കൗർ തളരാതെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. റിച്ചാ ഘോഷ് (5), ദീപ്തി ശർമ (7) എന്നിവർ നിരാശപ്പെടുത്തി. അമൻജോത് കൗറുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഹർമൻപ്രീത് ടീമിനെ നൂറുകടത്തി.
ഹർമൻപ്രീത് അർധസെഞ്ചുറിയുമായി തിളങ്ങി. 21 റൺസെടുത്ത് അമൻജോത് പുറത്തായി. 18-ാം ഓവറിലാണ് ഹർമൻപ്രീത് പുറത്താവുന്നത്. 43 പന്തിൽ നിന്ന് താരം 68 റൺസെടുത്തു. ഒൻപത് ഫോറുകളും ഒരു സിക്‌സറുമടങ്ങുന്നതാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. അവസാനഓവറുകളിൽ അരുന്ധതി റെഡ്ഡി വെടിക്കെട്ട് നടത്തിയതോടെ സ്‌കോർ 175ലെത്തി. അരുന്ധതി 11 പന്തിൽ നിന്ന് 27 റൺസെടുത്തു.







Leave a comment