വാഷിങ്ടൺ: അമേരിക്കയുടെ നാവിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ‘ട്രംപ്-ക്ലാസ്’ എന്ന പേരിൽ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാധാരണയായി സ്ഥാനമൊഴിഞ്ഞ നേതാക്കളുടെ ബഹുമാനാർത്ഥം കപ്പലുകൾക്ക് പേര് നൽകുന്ന പതിവിൽ നിന്ന് വ്യത്യസ്തമായാണ് ട്രംപിന്റെ പുതിയ നീക്കം.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ അപകടകാരിയായ യുദ്ധക്കപ്പലുകളായിരിക്കും ഇവയെന്ന് ട്രംപ് പറഞ്ഞു. ഏകദേശം 30,000 മുതൽ 40,000 ടൺ വരെ ഭാരമുള്ള ഈ കപ്പലുകൾ നിലവിലെ യുഎസ് ഡിസ്ട്രോയറുകളെക്കാളും ക്രൂയിസറുകളെക്കാളും വലുപ്പമേറിയതായിരിക്കും. എന്നാൽ 1990-കളിൽ വിരമിച്ച ‘അയോവ’ ക്ലാസ് കപ്പലുകളെക്കാൾ വലിപ്പം കുറവായിരിക്കും.
മിസൈലുകൾക്കും ആർട്ടിലറി ഗണ്ണുകൾക്കും പുറമെ, യുഎസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലേസർ ആയുധങ്ങൾ, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവയും കപ്പലിൽ ഉണ്ടാകും. ആണവായുധം വഹിക്കാൻ ശേഷിയുള്ള സീ-ലോഞ്ച്ഡ് ക്രൂസ് മിസൈലുകളും ഈ കപ്പലുകളിൽ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കപ്പലുകളുടെ എണ്ണത്തിൽ അമേരിക്ക ചൈനയേക്കാൾ പിന്നിലാണെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. തുടക്കത്തിൽ രണ്ട് ട്രംപ്-ക്ലാസ് കപ്പലുകൾ നിർമ്മിക്കാനാണ് തീരുമാനമെങ്കിലും ഭാവിയിൽ ഈ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയെ വീണ്ടും ഒരു പ്രധാന കപ്പൽ നിർമ്മാണ ശക്തിയായി മാറ്റുമെന്നും ലോകത്തെവിടെയും എത്താനാകുന്ന ഏറ്റവും ശക്തമായ നാവികസേന അമേരിക്കയ്ക്ക് ഉണ്ടെന്ന് ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു.







Leave a comment