വാഷിംഗ്ടൺ : വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ കൂടുതൽ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മഡുറോയുടെ ഏഴ് കുടുംബാംഗങ്ങൾക്കുകൂടി യുഎസ് ഉപരോധം ഏർപ്പെടുത്തി.
നിക്കോളാസ് മഡൂറോയുടെ ഭാര്യയായ സീലിയ ഫ്ലോറസിന്റെ സഹോദരി എലോയിസ ഫ്ലോറസ് ഡി മാൽപിക്ക, ഇവരുടെ ഭർത്താവ് കാർലോസ് എവെലിയോ മാൽപിക്ക ടോറിയൽബ, ഇവരുടെ മകൻ മാൽപിക ഫ്ലോറസിൻ്റെ ഭാര്യ ഡമാരിസ് ഡെൽ കാർമെൻ ഹർത്താഡോ പെരസ്, ഇവരുടെ മകൾ ഇരിയാംനി മാൽപിക്ക ഫ്ലോറസ് എന്നീ അടുത്ത 5 ബന്ധുക്കളും, മഡുറോയുമായി ബന്ധമുള്ള പനാമിയൻ വ്യവസായി റാമോൺ കരേറ്ററോയുടെ രണ്ട് കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ ഏഴുപേർക്കാണ് യുഎസിൻ്റെ പുതിയ ഉപരോധം.
മഡുറോയുടെയും ഭാര്യയുടെയും ബന്ധുക്കൾക്കും കൂട്ടാളികൾക്കും ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് ട്രഷറി വകുപ്പാണ് വ്യക്തമാക്തിയത്. “നിക്കോളാസ് മഡുറോയുടെ തെമ്മാടി മയക്കുമരുന്ന് ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണെന്ന്” യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആരോപിച്ചു. “മാരകമായ മയക്കുമരുന്നുകൾ കൊണ്ട് നമ്മുടെ രാജ്യത്തെ നിറയ്ക്കാൻ വെനസ്വേലയെ ഞങ്ങൾ അനുവദിക്കില്ല, മഡുറോയും അദ്ദേഹത്തിന്റെ ക്രിമിനൽ കൂട്ടാളികളും നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ്. ട്രംപ് ഭരണകൂടം അദ്ദേഹത്തിന്റെ നിയമവിരുദ്ധ സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കുന്ന നെറ്റ്‌വർക്കുകളെ ലക്ഷ്യം വയ്ക്കുന്നത് തുടരും.”- ” ബെസെന്റ് കൂട്ടിച്ചേർത്തു.
മഡുറോയും സർക്കാരും കുറ്റകൃത്യങ്ങളുമായുള്ള ബന്ധം ആവർത്തിച്ച് നിഷേധിക്കുന്നുണ്ട്. വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി അമേരിക്ക തന്നെ പുറത്താക്കാൻ ശ്രമിക്കുകയാണെന്നാണ് മഡുറോ വാദിക്കുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി, യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം തെക്കൻ കരീബിയനിൽ വലിയ തോതിലുള്ള സൈനിക വിന്യാസം നടത്തി മഡുറോയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു. യുഎസ് തങ്ങളുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ മേഖലയിലേക്ക് വിന്യസിച്ചു. വെനസ്വേലയുടെ തീരത്ത് ഒരു അംഗീകൃത എണ്ണ ടാങ്കർ പിടിച്ചെടുത്തു. കൂടാതെ, ഇക്കഴിഞ്ഞ ദിവസം വെനസ്വേലയിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്ന എല്ലാ അംഗീകൃത എണ്ണ ടാങ്കറുകൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. വെനസ്വേലയിൽ കരയാക്രമണങ്ങൾ ഉടൻ വരുമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.







Leave a comment