ദുബായ്: ബുർജ് ഖലീഫ കെട്ടിടത്തിന് മുകളിൽ ഇടിമിന്നൽ പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ഇരുണ്ടതും മേഘാവൃതവുമായ ആകാശം, മഴയുടേയും ഇടിയുടേയും ശബ്ദം എന്നിവയും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദുബായ് എന്നെഴുതിയ ക്യാപ്ഷനിൽ മഴയുടെ ഇമോജിയും ഉയർന്ന വോൾട്ടേജ് ചിഹ്നവും ചേർത്തിട്ടുണ്ട്. പ്രകൃതി ഫോട്ടോഗ്രഫിയിൽ വലിയ താത്പര്യം കാണിക്കുന്ന ഷെയ്ഖ് ഹംദാൻ, യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചു.
ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഡിസംബർ 18-ന് ‘അൽ ബഷായർ’ ന്യൂനമർദത്തിന്റെ ഭാഗമായാണ് യുഎഇയിൽ കനത്ത മഴ പെയ്യുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം അതിതീവ്ര മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
829.8 മീറ്റർ ഉയരത്തിൽ (2,722 അടി) സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. നിരവധി ലോക റെക്കോഡുകൾ ഈ കെട്ടിടത്തിന് സ്വന്തമായുണ്ട്. 163 നിലകളുള്ള കെട്ടിടത്തിലെ 124, 125, 148 നിലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് ദാബായുടെ മനോഹരമായ കാഴ്ചകൾ കാണാം. 122-ാം നിലയിലുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള റസ്റ്ററന്റായ ‘അറ്റ്‌മോസ്ഫിയറി’ൽ അതിഥികൾക്ക് മികച്ച ഭക്ഷണം ആസ്വദിക്കാനാവും. 2004-ൽ നിർമാണമാരംഭിച്ച ബുർജ് ഖലീഫ പൂർത്തിയാക്കാൻ ഏകദേശം ആറ് വർഷമെടുത്തു.







Leave a comment