തിരുവനന്തപുരം: ശബരീശ ഗാനത്തെ പാരഡിയാക്കിയത് വിവാദവും കേസുമായിരിക്കെ ചർച്ചയാവുകയാണ് വർഷങ്ങൾക്ക് മുമ്പ് ലീഡർ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഇറങ്ങിയ ഈ പാരഡി ഗാനം. തമിഴ് ഗായകൻ വീരമണി പാടി പ്രശസ്തമാക്കിയ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്…” ഭക്തിഗാനത്തെയാണ് കലാഭൻ മണി പാരഡിയാക്കിയത്. 1972ലാണ് വീരമണിയുടെ ഗാനം പുറത്തുവരുന്നത്. ഇന്നും സൂപ്പർഹിറ്റാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ സോമുവിന്റേതാണ് സംഗീതം. തുടർന്നും നിരവധി അയ്യപ്പ ഭക്തിഗാന ആൽബങ്ങൾ ഇരുവരും ചേർന്നുണ്ടാക്കിയിട്ടുണ്ട്. എല്ലാം ഹിറ്റായി.
‘ഇരുപത് കാറ് പെരുവഴിയിലൂടെ നിരനിരയായ് പറക്കുമ്പോൾ…
അതിലൊരു കാറ് ഒരു പാവം പ്രജയുടെ മേലിടിച്ചയ്യോ…
മന്ത്രിക്കേറെ സ്പീഡിൽ പോണം
മന്ത്രിക്കാറ് ഫ്ലൈറ്റിനുതുല്യം
മന്ത്രിയേ പയ്യെ പോ… കാറിൽ കയറി പയ്യെപോ…”
കലാഭവൻ മണിയും നാദിർഷായും ചേർന്നുപാടിയ ഗാനത്തിനെതിരെ ലീഡർ അന്ന് കേസിനൊന്നും പോയില്ല. മാത്രമല്ല, അദ്ദേഹം പാരഡി ആസ്വദിച്ചുമിരുന്നു.
അതേസമയം, ഇപ്പോൾ വിവാദമായ, ‘പോറ്റിയേ കേറ്റിയേ…” ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിരിക്കുകയാണ് സി.പി.എം. കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാനും നടപടി തുടങ്ങി. മണി പാടിയ പാരഡി ഗാനം ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു വൈരുദ്ധ്യം.
ശബരിമലയിലെ സ്വർണക്കൊള്ള പരാമർശിക്കുന്ന ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി പാട്ടിന്റെ അണിയറ പ്രവർത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ള, സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെ പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പാരഡിപ്പാട്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് പാട്ട്. കോൺഗ്രസും ബി.ജെ.പിയും പാട്ടിനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച് വോട്ടുപിടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.







Leave a comment