വാഷിങ്ടൻ : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്‌ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണു വ്യോമമേഖല അടച്ചതായി കണക്കാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്. സാധാരണനിലയിൽ അതതു രാജ്യം തന്നെയാണു വ്യോമമേഖല അടച്ചതായി പ്രഖ്യാപിക്കുക.
വെനിസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾ, പൈലറ്റുമാർ എന്നിവർക്കാണ് ട്രംപ് നിർദേശം നൽകിയത്. ”ദയവായി വെനിസ്വേലയ്ക്കു മുകളിലുള്ളതും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുന്നത് പരിഗണിക്കുക” – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ എഴുതി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് വ്യോമപാത അടച്ചുകൊണ്ടുള്ള പുതിയ പ്രഖ്യാപനം. ട്രംപിന്റെ നിർദ്ദേശത്തെ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അപലപിച്ചു. നീക്കം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനങ്ങൾക്കെതിരായ അതിരുകടന്നതും നിയമവിരുദ്ധവുമായ ആക്രമണത്തെ നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വെനസ്വേലയ്ക്കു മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്നു കഴിഞ്ഞയാഴ്ച അമേരിക്കൻ വിമാനക്കമ്പനികൾക്കു ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകിയിരുന്നു. ഇതെത്തുടർന്ന് സർവീസ് നിർത്തിയ 6 പ്രമുഖ അമേരിക്കൻ വിമാനക്കമ്പനികളുടെ അംഗീകാരം വെനസ്വേല പിൻവലിക്കുകയും ചെയ്തു. വെനസ്വേല സർക്കാരിന്റെ പിന്തുണയോടെയാണ് യുഎസിലേക്ക് ലഹരികടത്ത് എന്നാണ് ട്രംപിന്റെ ആരോപണം. ഇത് വെനസ്വേല നിഷേധിച്ചിരുന്നു. 2019 മുതൽ വെനിസ്വേലയിലേക്കുള്ള യുഎസ് കാർഗോ വിമാനങ്ങളുടെ സഞ്ചാരം നിർത്തിവച്ചിട്ടുണ്ട്.






Leave a comment