കാഠ്മണ്ഡു: ഇന്ത്യൻ പക്കലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 100 രൂപ നോട്ട് പുറത്തിറക്കിയ നേപ്പാളിന്റെ നടപടിക്കെതിരേ ഇന്ത്യ. ഈ നീക്കം ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സംഭവം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. യാഥാർത്ഥ്യത്തെ മറച്ചുവെക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത്തരത്തിൽ കൃത്രിമമായി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാറ്റംവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ നേപ്പാളിന് മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങൾക്കുമിടയിൽ വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും അതിർത്തിയെക്കുറിച്ചുള്ള സംഭാഷണം തുടരുകയാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചരിത്രപരമായ വസ്തുതകളുടേയോ തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ് ഇത്തരം അവകാശവാദങ്ങൾ. ഇത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ പക്കലുള്ള തർക്കപ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നേപ്പാൾ രാഷ്ട്ര ബാങ്ക് (എൻആർബി) നൂറു രൂപയുടെ പുതിയ നോട്ട് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭുപടമാണ് നേപ്പാളിന്റെ 100 രൂപ കറൻസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഴയ ഗവർണർ മഹാ പ്രസാദ് അധികാരിയുടെ ഒപ്പാണ് നോട്ടിൽ ഉള്ളത്. നോട്ടിൽ 2081 ബിഎസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2024 നെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തർക്ക ഭൂമി ഉൾപ്പെടുത്തിക്കൊണ്ട്, കെ.പി. ശർമ ഒലി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2020ൽ നേപ്പാൾ ഭൂപടം പരിഷ്കരിച്ചിരുന്നു. ഏകപക്ഷീയമായ പ്രവൃത്തിയാണിതെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ അപലപിച്ചിരുന്നു. തുടർന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കറൻസിയിൽ ഉൾപ്പെടുത്തി വീണ്ടും മാപ്പ് പരിഷ്കരിച്ചതോടെയാണ് സംഭവം ഇപ്പോൾ വാർത്തയായിരിക്കുന്നത്.






Leave a comment