വാഷിംഗ്ടൺ: ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം വെടിയേറ്റ രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. ഗുരുതരമായി വെടിയേറ്റ് ചികിത്സയിലായിരുന്ന സാറ ബെക്സ്ട്രോം ആണ് മരിച്ചത്.
ഇവരുടെ മരണം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച (പ്രാദേശിക സമയം) ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടുണ്ട്.
വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസിയും എക്‌സിലെ ഒരു പോസ്റ്റിലൂടെ സാറയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിന് പുറത്തുവച്ച് രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികർക്കുനേരെ നിറയൊഴിച്ച അഫ്ഗാൻ പൌരൻ പിടിയിലായിരുന്നു. ഇയാൾ ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി പ്രകാരം 2021 ൽ യുഎസിൽ എത്തിയതാണ്.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ബൈഡൻ ഭരണകൂടം ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ദുർബലരായ ചില അഫ്ഗാൻ പൗരന്മാർക്ക് രണ്ട് വർഷത്തെ പരോൾ ഗ്രാന്റിൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇത് അനുവദിച്ചു. ഇതോടെ അഫ്ഗാൻ പൗരന്മാരെ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്നും നാടുകടത്തൽ വേഗത്തിലാക്കുമെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.






Leave a comment