അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ്

വാഷിങ്ടണ്‍: മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍ കുറ്റപ്പെടുത്തി. അമേരിക്കന്‍ കുടിയേറ്റം കാത്തുകഴിയുന്ന വലിയൊരുവിഭാഗത്തിന് കനത്ത ആശങ്കയും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന പ്രഖ്യാപനമാണ് ട്രംപിന്റേത്.

പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുകയും, പൊതുജനങ്ങള്‍ക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ സാങ്കേതികമായി പുരോഗമിച്ചപ്പോഴും, കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യു.എസ്. സംവിധാനത്തിന് പൂര്‍ണ്ണമായി കരകയറാന്‍ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഞാന്‍ ശാശ്വതമായി നിര്‍ത്തിവെക്കും, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും, അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും.

 നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവര്‍ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ അല്ലെങ്കില്‍ പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും. നിയമവിരുദ്ധവും പ്രശ്‌നക്കാരുമായ ജനവിഭാഗങ്ങളെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപടികളുമായി മുന്നോട്ട് പോകും’, ട്രംപ് കുറിച്ചു.

അനധികൃതവും നിയമവിരുദ്ധവുമായ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ചവരും ഇതില്‍ ഉള്‍പ്പെടും. സെന്‍സസ് പ്രകാരം അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. അവരില്‍ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ലെങ്കില്‍ ജയിലുകള്‍, മാനസികാരോഗ്യ സ്ഥാപനങ്ങള്‍, ഗുണ്ടാസംഘങ്ങള്‍, മയക്കുമരുന്ന് സംഘങ്ങള്‍ എന്നിവയില്‍ നിന്നുള്ളവരോ ആണെന്നും ട്രംപ് പറയുന്നു. ‘രാജ്യസ്‌നേഹികളായ അമേരിക്കന്‍ പൗരന്മാരില്‍ നിന്നുള്ള ഭീമമായ തുകകള്‍ കൊണ്ടാണ് അവരെയും അവരുടെ കുട്ടികളെയും പിന്തുണയ്ക്കുന്നത്, തങ്ങളുടെ സുന്ദരമായ ഹൃദയം കാരണം, അവര്‍ പരസ്യമായി പരാതിപ്പെടാനോ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അവര്‍ സഹിക്കുന്നു, പക്ഷേ അത് ചെയ്യുന്നത് അവരെ ജീവനോടെ കാര്‍ന്നുതിന്നുകയാണ്’ എന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ കാര്‍ഡുള്ള, 30,000 ഡോളര്‍ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കും. യഥാര്‍ത്ഥ കുടിയേറ്റ ജനസംഖ്യ ഇതിലും വളരെ കൂടുതലാണ്. അഭയാര്‍ത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകര്‍ച്ചയുടെ പ്രധാന കാരണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമാ സെൻട്രൽ റീജിയൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ബെഡുകൾ സംഭാവന ചെയ്തു

ചിക്കാഗോ :ജനുവരിയിൽ നടന്ന കേരളാ കൺവെൻഷന്റെ ഭാഗമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ ഫോമാ സെൻട്രൽ...

അമേരിക്കൻ വാർത്തസിനിമ

കിലുക്കം കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി; മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍...

അമേരിക്കൻ വാർത്ത

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനു വേണ്ടിയുള്ള രജിട്രേഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ; കനെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവ്

ജെറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി തനിക്ക്...