വൈറ്റ് ഹൗസിനു സമീപം ബുധനാഴ്ച്ച രണ്ടു നാഷണൽ ഗാർഡ് ഭടന്മാർ ഉൾപ്പെടെ നിരവധി പേരെ വെടിവച്ച അഫ്ഘാൻ മുൻ സൈനികൻ നടത്തിയതു ഭീകരാക്രമണം ആണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാഷ്ട്രത്തോടു പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിൽ നിന്നു അഭയാർഥിയായി വന്ന 29കാരൻ റഹ്‌മാനുള്ള ലക്കൻവാൾ ആണ് ടൂറിസ്റ്റുകൾ തിങ്ങി നിറയാറുള്ള ഫരാഗെറ്റ് സ്‌ക്വയറിൽ ഉച്ചതിരിഞ്ഞു 2:15നു ആക്രമണം നടത്തിയത്.
വൈറ്റ് ഹൗസിന് സമീപം രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവച്ചതിന് അറസ്റ്റിലായ 29 കാരനായ അഫ്ഗാൻ പൗരൻ യുഎസ് സൈന്യത്തോടൊപ്പം ഒരു സൈനികനായി സേവനമനുഷ്ഠിച്ചിരുന്നുവെന്ന് റിപ്പോർട്ട്.
റിപ്പോർട്ട് അനുസരിച്ച്, ഓപ്പറേഷൻ അലീസ് വെൽക്കത്തിന്റെ ഭാഗമായാണ് ലകൻവാൾ അമേരിക്കയിൽ പ്രവേശിച്ചത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ബൈഡൻ ഭരണകൂടം ‘ഓപ്പറേഷൻ അലീസ് വെൽക്കം’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ദുർബലരായ ചില അഫ്ഗാൻ പൗരന്മാർക്ക് രണ്ട് വർഷത്തെ പരോൾ ഗ്രാന്റിൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇത് അനുവദിച്ചു, എന്നാൽ ഇത് ഒരു തരത്തിലുള്ള സ്ഥിരമായ കുടിയേറ്റ പദവിയും നൽകിയില്ല. പകരം, അഭയം പോലുള്ള രാജ്യത്ത് തുടരുന്നതിന് മറ്റ് മാർഗങ്ങൾക്കായി അഫ്ഗാനികൾ അപേക്ഷിക്കണമെന്ന നിബന്ധനയും വെച്ചിരുന്നു. ‘ഓപ്പറേഷൻ അലീസ് വെൽക്കം’ പദ്ധതിയിലൂടെ ഏകദേശം 76,000 ആളുകളെ യുഎസിലേക്ക് കൊണ്ടുവന്നു, അവരിൽ പലരും യുഎസ് സൈനികരോടും നയതന്ത്രജ്ഞരോടും ഒപ്പം വിവർത്തകരായും മറ്റും പ്രവർത്തിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എത്തിയ ശേഷം ലകൻവാൾ വാഷിംഗ്ടൺ സ്റ്റേറ്റിലെ ബെല്ലിംഗ്ഹാമിലാണ് താമസിച്ചതെന്ന് നിയമപാലകരും അന്വേഷണവുമായി ബന്ധമുള്ള ആളുകളും പറഞ്ഞതായി എൻബിസി, ദി വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുൾപ്പെടെ റിപ്പോർട്ട് ചെയ്തു.,
അഫ്‌ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യവുമായി സഹകരിച്ചവർക്കു താലിബാൻ ഭരണം വന്നപ്പോൾ അവിടെ ജീവിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഓപ്പറേഷൻ അലൈസ് വെൽക്കം എന്ന പരിപാടിയിൽ ബൈഡൻ അവരെ കൊണ്ടുവന്നത്. പ്രത്യേക വിസ നൽകി 90,000 അഫ്ഘാൻകാരെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ വിസ കിട്ടാതെ അനധികൃതരായാണ് ഈ അഫ്ഘാൻകാർ കഴിയുന്നത്.
ഓരോ അഫ്ഘാൻകാരനെയും വീണ്ടും പരിശോധിക്കണമെന്നു ട്രംപ് പറഞ്ഞു. രാജ്യത്തിനു ഭീഷണിയാവുമെന്നു കാണുന്നവരെ ഉടൻ നാടുകടത്തുകയും ചെയ്യണം.
അഫ്ഘാൻ സൈന്യത്തിൽ 10 വർഷത്തോളം അംഗമായിരുന്ന ലക്കൻവാൾ യുഎസ് സേനയോടു ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ ആ രാജ്യത്തു നില്ക്കാൻ കഴിയാതെയാണ് പലായനം ചെയ്തത്. വാഷിംഗ്‌ടൺ ബില്ലിങ്ങാമിൽ താമസിച്ചിരുന്ന അയാളുടെ വിസ സെപ്റ്റംബറിൽ കഴിഞ്ഞിരുന്നുവെന്നു ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേ സമയം, അയാൾക്കു ട്രംപ് ഭരണകൂടം ഏപ്രിലിൽ അഭയം അനുവദിച്ചിരുന്നുവെന്നു എ ബി സി ന്യൂസ് പറയുന്നു.
വെടിയേറ്റ രണ്ടു നാഷണൽ ഗാർഡ് അംഗങ്ങൾ –ഒരു സ്ത്രീയും ഒരു പുരുഷനും– ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വാഷിംഗ്‌ടണിൽ സുരക്ഷയ്ക്ക് 500 നാഷണൽ ഗാർഡുകളെ കൂടി ട്രംപ് നിയോഗിച്ചു.
ലക്കൻവാളിന്റെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി സൂചനയില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അയാൾക്കും ഗൗരവമായ പരുക്കുകളുണ്ട്. എന്നാൽ ആരാണ് അയാളെ വെടിവച്ചതെന്നു വ്യക്തമായിട്ടില്ലെന്നു മെട്രോ പോലീസ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.
ആദ്യം വെടിയേറ്റത് ഒരു വനിതാ ഗാർഡിനാണ്. അവരുടെ നെഞ്ചിലും തലയിലും വെടിയുണ്ടകൾ തറച്ചു. ലക്കൻവാൾ പിന്നീട് രണ്ടാമതൊരു ഗാർഡിനെ വെടിവച്ചു. അപ്പോൾ മറ്റൊരു ഗാർഡ് അയാളെ വീഴ്ത്തി എന്നാണ് റിപ്പോർട്ട്.
വെടിവയ്പുണ്ടായതിനു പിന്നാലെ, വൈറ്റ് ഹൗസ് ഉയർന്ന ജാഗ്രത സൂചിപ്പിക്കുന്ന റെഡ് അലെർട്ടിലായി. ട്രംപും ഉന്നത സഹായികളും ബുധനാഴ്ച്ച വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല. പ്രസിഡന്റ് ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിലാണ്.
വെടിവയ്‌പിനെ മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമയും ജോ ബൈഡനും അപലപിച്ചു.






Leave a comment