ബന്തടുക്ക(കാസർകോഡ്): മാണിമൂലയിൽ മണ്ണിനടിയിലെ അറയിൽനിന്ന് വെള്ളിയാഴ്ച പുരാവസ്തുവകുപ്പ് അധികൃതർ ചരിത്രകാലത്തെ അമൂല്യവസ്തുക്കൾ കണ്ടെടുത്തു. മഹാശിലാ സംസ്കാരകാലത്ത് മനുഷ്യർ നിർമിച്ച് ഉപയോഗിച്ച വിവിധ വസ്തുക്കളാണ് ആറുദിവസത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചത്.
രാവിലെ അറയുടെ അകത്തെ മണ്ണ് നീക്കിത്തുടങ്ങിയപ്പോൾത്തന്നെ വിവിധ വസ്തുക്കൾ ലഭിച്ചു. അർധമൂല്യകൽമുത്ത് വിഭാഗത്തിൽപ്പെട്ട കാർണീലിയൻ മുത്തുകളാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഇവ 36 എണ്ണം ലഭിച്ചു. കറുത്ത ബാൻഡഡ് അഗെറ്റ് വിഭാഗം മുത്തുകൾ രണ്ടെണ്ണമുണ്ട്. മഴു, ഉളി ഉൾപ്പെടെ ആറ് ഇരുമ്പ് ഉപകരണങ്ങൾ കണ്ടെത്തി. ചെറിയ കോപ്പകളായ മൺപാത്രങ്ങളും അസ്ഥികളും ലഭിച്ചു. രഹസ്യ അറയുടെ മധ്യത്തിൽ ചതുരാകൃതിയിലുള്ള കല്ലിൽ തീർത്ത തൂണുണ്ടായിരുന്നു എന്നാണ് കരുതുന്നത്. പൊട്ടിയ തൂണിന്റെ മൂന്ന് കഷ്ണങ്ങൾ കണ്ടെത്തി.
അർധഗോളാകൃതിയിലുള്ള അറയ്ക്ക് 2.70 മീറ്റർ വ്യാസവും 95 സെന്റിമീറ്റർ ഉയരവുമുണ്ട്. ഏപ്രിൽ നാലിനാണ് ആദ്യമായി ഇവിടെ മൺപാത്രങ്ങൾ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. കുടിവെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിക്കാനായി റോഡരികിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴായിരുന്നു ഇത്.
വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കേട് പറ്റാത്ത 15 പാത്രങ്ങൾ, ഇരുമ്പുകത്തി, മൺപാത്രങ്ങളുടെ പൊട്ടിയ ഭാഗങ്ങൾ, നാലുകാലുള്ള അഞ്ച് മൺപാത്രങ്ങൾ, വിവിധ വലിപ്പത്തിലുള്ള മൺചട്ടികൾ, നന്നങ്ങാടിയുടേതെന്ന് കരുതുന്ന വലിയ പാത്രത്തിന്റെ അടപ്പ്, അടുപ്പിന് ഉപയോഗിക്കുന്ന രീതിയിൽ നിർമിച്ച മൂന്ന് കല്ലോടുകൂടിയ ലോഹത്തട്ട്, പേനാക്കത്തി പോലുള്ള ഇരുമ്പായുധങ്ങൾ, കൂട്ടയുടെ വലിപ്പമുള്ള ലോഹപാത്രത്തിൽ അസ്ഥിക്കഷ്ണങ്ങൾ, നന്നങ്ങാടിയുടെ അടപ്പുപോലുള്ള വലിയൊരു പാത്രം തുടങ്ങിയവയായിരുന്നു അന്ന് ലഭിച്ചിരുന്നത്. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ ഗാന്ധിസ്മൃതി മ്യൂസിയത്തിലേക്കാണ് ഇവ മാറ്റിയത്.
ഈ മാസം 16-നാണ് പുരാവസ്തു മലബാർമേഖലാ പoനം നടത്തുന്ന കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം അധികൃതരുടെ നേതൃത്വത്തിൽ ഇവിടെ ഉത്‌ഖനനം തുടങ്ങിയത്. ചൊവ്വാഴ്ച പാറയുടെ ഉപരിതലത്തിൽ സമചതുരാകൃതിയിൽ വെട്ടിയ രീതിയിൽ കണ്ടെത്തിയ ഇടം കുഴിച്ചുതുടങ്ങി. ഇതിൽ ബുധനാഴ്ചയാണ് അറയുടെ കവാടം കണ്ടെത്തിയത്. ഭാരമേറിയ ഒറ്റ ചെങ്കൽപ്പലകവച്ച് അടച്ച കവാടം വ്യാഴാഴ്ച വൈകിട്ടാണ് ഏറെ ശ്രമപ്പെട്ട് തുറന്നത്.






Leave a comment