നേപിയർ (ന്യൂസീലൻഡ്): ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങൾക്കെുമെതിരേ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസിന്റെ ഷായ് ഹോപ്പ്. ബുധനാഴ്ച ന്യൂസീലൻഡിനെതിരേ നേപ്പിയറിൽ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് ഹോപ്പ് ഈ ചരിത്ര നേട്ടത്തിലെത്തിയത്. 69 പന്തിൽ നിന്ന് 13 ഫോറുകളും നാല് സിക്‌സറുകളും ഉൾപ്പെടെ 109 റൺസാണ് ഹോപ്പ് അടിച്ചെടുത്തത്.
മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ നേട്ടമാണ് ഹോപ്പ് മറികടന്നത്. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങൾക്കുമെതിരേ ദ്രാവിഡ് സെഞ്ചുറി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് 10 രാജ്യങ്ങൾക്കു മാത്രമായിരുന്നു ടെസ്റ്റ് യോഗ്യത. ടെസ്റ്റ് കളിക്കുന്ന 10 രാജ്യങ്ങളിലെ മൈതാനത്തും ദ്രാവിഡ് സെഞ്ചുറി കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ് വിരമിച്ച ശേഷം അഫ്ഗാനിസ്താനും അയർലൻഡിനും ടെസ്റ്റ് പദവി ലഭിച്ചിരുന്നു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും ഒമ്പത് ടെസ്റ്റ് രാജ്യങ്ങൾക്കെതിരേ സെഞ്ചുറി നേടിയിട്ടുണ്ട്.
ഇതോടെ വെസ്റ്റിൻഡീസിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന ബ്രയാൻ ലാറയുടെ നേട്ടത്തിനൊപ്പമെത്താനും ഹോപ്പിനായി. ഇരുവർക്കും 19 സെഞ്ചുറികൾ വീതമാണുള്ളത്. 25 സെഞ്ചുറികൾ നേടിയ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. മാത്രമല്ല വിവിയൻ റിച്ചാർഡ്‌സിനു ശേഷം ഏകദിനത്തിൽ വേഗത്തിൽ 6000 റൺസ് കണ്ടെത്തുന്ന വിൻഡീസ് താരവുമായി. റിച്ചാർഡ്‌സ് 141 ഇന്നിങ്‌സുകളിൽ നിന്നാണ് 6000ൽ എത്തിയതെങ്കിൽ ഹോപ്പ് 142ാം ഇന്നിങ്‌സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.






Leave a comment