കൊളംബിയ, സൗത്ത് കാരോലൈന : 2004ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ (44) സൗത്ത് കാരോലൈനയിൽ ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടപ്പാക്കി. ഈ രീതിയിൽ വധശിക്ഷ നടപ്പാക്കുന്ന സൗത്ത് കാരോലൈനയിലെ മൂന്നാമത്തെ തടവുകാരനാണ് ബ്രയന്റ്. നവംബർ 14ന് വൈകുന്നേരം 6.05നാണ് ബ്രയന്റിന്റെ മരണം സ്ഥിരീകരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ അധികൃതരെ അറിയിച്ചു.
2008ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷ (Lethal Injection) ക്ക് പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി (Firing Squad) തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ, യുഎസിൽ വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ സൗത്ത് കാരോലൈന യൂട്ടയ്ക്ക് (Utah) ഒപ്പമായി.
ബ്രയന്റിന് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ വഴിയൊരുങ്ങിയത്. ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന ആവശ്യം ഗവർണർ ഹെൻറി മക്മാസ്റ്റർ വിസമ്മതിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്റിന്റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു.






Leave a comment