വാഷിങ്ടൻ: ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയിൽ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബിബിസിക്ക് എതിരെ 1 ബില്യൻ ഡോളറിനും 5 ബില്യൻ ഡോളറിനും ഇടയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്തയാഴ്ച കേസ് ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
2021 ജനുവരി 6ലെ ക്യാപ്പിറ്റൾ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രസംഗത്തിൽ മാറ്റം വരുത്തിയത് തെറ്റിദ്ധാരണ പരത്തിയെന്ന് ബിബിസി ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിന് എഴുതിയ കത്തിൽ സമ്മതിച്ചിരുന്നു. പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്തത് ‘വിവേകപ്പിഴവ്’ ആയിരുന്നു എന്നും ബിബിസി ഖേദം പ്രകടിപ്പിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകാനുള്ള ആവശ്യം കോർപ്പറേഷൻ നിരസിച്ചു.
ഈ എഡിറ്റിഹ് പൊതുജനങ്ങളെ വഞ്ചിച്ചു എന്നും നിയമനടപടി സ്വീകരിക്കാൻ തനിക്ക് ‘ബാധ്യതയുണ്ട്’ എന്നും ട്രംപ് പറഞ്ഞു. ‘ഇതൊരു ഭീകരമായ കാര്യമാണ്. ഇത് തടഞ്ഞില്ലെങ്കിൽ മറ്റ് ആളുകൾക്കും ഇത് സംഭവിക്കും,’ ട്രംപ് കൂട്ടിച്ചേർത്തു. ബിബിസിയുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഈ വിവാദത്തെത്തുടർന്ന് രാജിവെച്ചിരുന്നു. ട്രംപിന്റെ അഭിഭാഷകരുമായി ബിബിസിയുടെ നിയമ സംഘം ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും കേസിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.
Report ജയിംസ് വർഗീസ്






Leave a comment