പ്രധാന വാർത്ത

ഡൽഹി സ്ഫോടനത്തിന് പിന്നിൽ ‘മദർ ഓഫ് സാത്താൻ’? ടി എ ടി പി ഉപയോഗിച്ചെന്ന് സംശയം

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രതികൾ ഉപയോഗിച്ചത് ‘മദർ ഓഫ് സാത്താൻ’ എന്നറിയപ്പെടുന്ന ട്രൈ അസിറ്റോൺ ട്രൈ പെറോക്‌സൈഡ് (ടി എ ടി പി) എന്ന സ്ഫോടകവസ്തുവായിരിക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഡിറ്റോനേറ്റർ ഇല്ലാതെ തന്നെ ചൂടുകൊണ്ട് പൊട്ടിത്തെറിക്കാൻ കഴിവുള്ള ഈ സ്ഫോടകവസ്തു ഡൽഹി സ്ഫോടനത്തിനായി ഉപയോഗിച്ചത് ഇതുതന്നെയാണോ എന്ന് ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.

സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ആയിരിക്കാം ഉപയോഗിച്ചതെന്നായിരുന്നു പോലീസ് നേരത്തെ സംശയിച്ചിരുന്നത്. എന്നാൽ, സ്ഫോടനത്തിനായി ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ടി എ ടി പി യുടെ സ്ഫോടനശേഷിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

എന്തുകൊണ്ട് ‘മദർ ഓഫ് സാത്താൻ’?

വളരെ പ്രതികരണശേഷിയുള്ള സ്ഫോടകവസ്തുവായാണ് ടി എ ടി പി യെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ഘർഷണം, മർദ്ദം, താപനിലയിലെ വർദ്ധനവ് എന്നിങ്ങനെ ഭൗതിക പരിതസ്ഥിതിയിലെ ഏത് മാറ്റവും സ്ഫോടനത്തിന് കാരണമാകാം. രാസപരമായും താപപരമായും സ്ഥിരതയുള്ളതും ബാഹ്യ സ്ഫോടനം ആവശ്യമുള്ളതുമായ അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി, ടി എ ടി പിക്ക് ഡിറ്റോനേറ്റർ ആവശ്യമില്ല. നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ഈ സ്ഫോടകവസ്തുവിന് ‘സാത്താൻ്റെ മാതാവ്’ എന്ന് വിളിപ്പേര് വന്നത്.

മുൻകാല ആക്രമണങ്ങളിലെ സാന്നിധ്യം

ശക്തമായ ഷോക്ക് വേവുകൾ പുറപ്പെടുവിക്കാൻ കഴിവുള്ള സ്ഫോടകവസ്തുവാണ് ടി എ ടി പി. 2017-ലെ ബാഴ്‌സലോണ ആക്രമണം, 2015-ലെ പാരീസ് ആക്രമണം, 2017-ലെ മാഞ്ചസ്റ്റർ സ്ഫോടനം, 2016-ലെ ബ്രസ്സൽസ് സ്ഫോടനം എന്നിവിടങ്ങളിൽ ടി എ ടി പി യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നവർക്ക് തീവ്രവാദ പരിശീലനം ലഭിച്ചിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

ഡൽഹി സ്ഫോടനം നടന്ന സ്ഥലത്തെ നാശനഷ്ടങ്ങളുടെ പാറ്റേൺ ടി എ ടി പി യിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്ഫോടകവസ്തു ചൂടിന് വിധേയമായി പൊട്ടിത്തെറിച്ചതോ വാഹനത്തിനുള്ളിൽതന്നെ വിഘടിച്ചതോ ആകാമെന്നാണ് സ്ഫോടനത്തിൻ്റെ തീവ്രത സൂചിപ്പിക്കുന്നത്. മറ്റൊരു വലിയ തീവ്രവാദ ഓപ്പറേഷനുവേണ്ടി കൊണ്ടുപോകുമ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ എന്നും ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.

അന്വേഷണം ഊർജിതം

ടി എ ടി പി നിർമ്മിക്കുന്നതിന് ഒന്നിലധികം ചേരുവകൾ ആവശ്യമായതിനാൽ, രാസവസ്തുക്കൾ ഉമർ എങ്ങനെ ശേഖരിച്ചുവെന്നും പുറമെ നിന്ന് പിന്തുണ ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന് മുമ്പുള്ള ഉമറിൻ്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ഡിജിറ്റൽ ട്രെയിലുകൾ, യാത്രാ രേഖകൾ, ആശയവിനിമയത്തിൻ്റെ വിവരങ്ങൾ എന്നിവ ഡൽഹി പോലീസും കേന്ദ്ര ഏജൻസികളും അവലോകനം ചെയ്യുകയാണ്.

നവംബർ 10-ന് നടന്ന സംഭവങ്ങളുടെ ക്രമം പരിശോധിച്ചതിൽ സ്ഫോടനത്തിന് മുമ്പ് ഉമർ ഡൽഹിയിലെ തിരക്കേറിയ വഴികളിലൂടെ ദീർഘനേരം വാഹനമോടിച്ചതായി കണ്ടെത്തി. എന്നാൽ കാറിൽ മണിക്കൂറുകളോളം സ്ഫോടകവസ്തു എങ്ങനെ പൊട്ടിത്തെറിക്കാതെ തുടർന്നു എന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരും ഉമറിൻ്റെ സഹപ്രവർത്തകരുമായ ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാത്തർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ വാടകയ്‌ക്കെടുത്ത വീടുകളിൽ നിന്ന് ഏകദേശം 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും ബോംബ് നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾക്ക് ജെയ്‌ഷെ ബന്ധമുള്ളതായും അന്വേഷണ സംഘം സംശയിക്കുന്നു. അൽ ഫലാ യൂണിവേഴ്‌സിറ്റിയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂർ: തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ; കനെസെറ്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവ്

ജെറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി തനിക്ക്...

ആനുകാലികംപ്രധാന വാർത്ത

അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ വീട് ഇഡികണ്ടുകെട്ടി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ‘അബോഡ്’...