ന്യൂഡൽഹി: ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും, വേണ്ടത്ര മുൻകരുതലും സുരക്ഷയുമില്ലാതെ സ്ഫോടകശേഖരം പരിശോധിച്ചതിലെ ഗുരുതര പിഴവുകളെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഉത്തരവിട്ടു.
വെള്ളിയാഴ്ച രാത്രി 11.20-ഓടെയാണ് സ്ഫോടനം നടന്നത്. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ വിദഗ്ദ്ധർ പരിശോധിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എന്നാൽ, തുറന്ന സ്ഥലത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനും വേണ്ടത്ര മുൻകരുതലില്ലാതെ രാത്രി 11-ന് ശേഷം സാമ്പിളുകൾ എടുക്കാൻ ശ്രമിച്ചതിനും വിശദീകരണം നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
മരണപ്പെട്ടവരിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ
സ്ഫോടനത്തിൽ മരിച്ച ഒൻപത് പേരിൽ ജമ്മു കാശ്മീർ സംസ്ഥാന അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥൻ, മൂന്ന് ഫോറൻസിക് ലാബ് ഉദ്യോഗസ്ഥർ, രണ്ട് ഫോട്ടോഗ്രാഫർമാർ, മജിസ്‌ട്രേറ്റ് സംഘത്തെ സഹായിച്ച രണ്ട് റവന്യു ഉദ്യോഗസ്ഥർ, ദൗത്യവുമായി ബന്ധപ്പെട്ട ഒരു തയ്യൽക്കാരൻ എന്നിവരുൾപ്പെടുന്നു.
മരിച്ചവർക്ക് പുറമെ 27 പോലീസ് ഉദ്യോഗസ്ഥർ, രണ്ട് റവന്യു ഉദ്യോഗസ്ഥർ, സമീപപ്രദേശങ്ങളിലെ മൂന്ന് സാധാരണക്കാർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ദുരന്തത്തിന് കാരണമായ സാഹചര്യം
കഴിഞ്ഞ ഒൻപത്, പത്ത് തീയതികളിൽ ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത വൻതോതിലുള്ള സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, റിയാക്ടറുകൾ എന്നിവയുടെ പരിശോധനയ്ക്കിടെയായിരുന്നു പൊട്ടിത്തെറി. തീവ്രവാദ മൊഡ്യൂളിൽനിന്നു കണ്ടെടുത്ത ഈ സ്ഫോടകവസ്തുക്കൾ എയർ ടൈറ്റ് കണ്ടെയ്‌നറുകളിൽ മിനി ടെമ്പോ വാനുകളിലാണ് റോഡുമാർഗം ശ്രീനഗറിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലെ തുറന്ന സ്ഥലത്താണ് ഇവ സൂക്ഷിച്ചത്.
സ്ഫോടകവസ്തുശേഖരത്തിൽനിന്ന് ഫോറൻസിക് സംഘത്തിനു കൈമാറുന്നതിനായി സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഡി ജി പി നളിൻ പ്രഭാത് പറഞ്ഞു. ഇത് ആസൂത്രിത ആക്രമണമായിരുന്നില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ആകസ്മികമായി സ്ഫോടനം ഉണ്ടാകുകയായിരുന്നുവെന്നുമാണ് ഡി ജി പി അവകാശപ്പെട്ടത്.
ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ചാവേർ ഉമർ നബി, നേരത്തേ അറസ്റ്റിലായ ഡോക്ടർമാരായ മുസമ്മിൽ ഷക്കീൽ, അദീൽ മജീദ് റാതർ, ഷഹീൻ സയീദ് എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഈ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.
നഗരത്തെ പിടിച്ചു കുലുക്കിയ സ്ഫോടനത്തിൽ സ്റ്റേഷൻ കെട്ടിടവും സമീപത്തെ മറ്റൊരു കെട്ടിടവും തകർന്നു. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ അറിയിച്ചു.






Leave a comment