ഓക്‌ലഹോമ സിറ്റി: ഇന്നലെ ഓക്‌ലഹോമയിൽ ജീവിതത്തിലെ അവസാന ദിനമെന്ന് കരുതിയാണ് ട്രെമാൻ വുഡ് (46) ഉണർന്നത്. ജയിൽ അധികൃതർ ട്രെമാൻ വുഡിന്റെ വധശിക്ഷ നടപ്പാക്കുന്നതിന് വേണ്ടി ക്രമീകരണങ്ങൾ പൂർത്തിയാക്കി. ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഓക്‌ലഹോമ ഗവർണർ കെവിൻ സിറ്റിന്റെ നിർണായക തീരുമാനം വന്നു. ട്രെമാൻ വുഡിന്റെ ദയാഹർജി പരിഗണിച്ച ഗവർണർ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമായി കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
2001ൽ പുതുവത്സരാഘോഷത്തിൽ ഓക്‌ലഹോമ സിറ്റിയിലെ ഒരു ഹോട്ടലിൽ നടന്ന കവർച്ചയ്ക്കിടെ മൊണ്ടാനയിൽ നിന്നുള്ള കർഷക തൊഴിലാളിയായ റോണി വിഫ്ഫിനെ കൊലപ്പെടുത്തിയ കേസിലാണ് ട്രെമാൻ വുഡിനെ വധശിക്ഷയ്ക്ക് വിധിച്ചത്. കോടതി രേഖകൾ പ്രകാരം, കവർച്ചയിൽ പങ്കാളിയായിരുന്നെങ്കിലും കൊലപാതകത്തിൽ വുഡിന് നേരിട്ട് പങ്കില്ലെന്നും, അത് സഹോദരൻ സജൈറ്റൺ വുഡ് ഒറ്റയ്ക്ക് ചെയ്തതാണെന്നും ട്രെമാൻ വുഡിന്റെ നിയമ പ്രതിനിധികൾ വാദിച്ചു. കൊലപാതകത്തിന് സജൈറ്റൺ വുഡിന് ഇതിനോടകം പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.
ഗവർണറുടെ നീക്കത്തിലൂടെ കൊലപാതകത്തിൽ പങ്കെടുത്ത സഹോദരന് ലഭിച്ച അതേ ശിക്ഷയാണ് ട്രെമാൻ വുഡിനും ലഭിക്കുക. ഇത് അക്രമാസക്തനായ കുറ്റവാളിയെ എന്നെന്നേക്കുമായി തെരുവുകളിൽ നിന്ന് അകറ്റി നിർത്തുന്ന കഠിനമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു എന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രെമാൻ വുഡ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അപകടകാരിയായ കുറ്റവാളിയാണ് എന്ന് ഓക്‌ലഹോമ സംസ്ഥാനം വാദിച്ചു. ഈ ജയിൽ പെരുമാറ്റം ട്രെമാൻ വുഡ് സമ്മതിക്കുന്നുണ്ടെങ്കിലും, വിഫ്ഫിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വാദിച്ചിരുന്നു.






Leave a comment