ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടർക്ക് പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദുമായി (ജെഇഎം) അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ജെയ്‌ഷെ-മുഹമ്മദിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്ത് ഇന്ത്യയിൽ സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെൻ്റിനും ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് എന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താനിൽ ജെഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നേതൃത്വം നൽകുന്ന ജമാഅത്ത് ഉൽ-മോമിനാത്തിൻ്റെ ചുമതലയാണ് ഡോ. ഷഹീൻ ഷാഹിദിന് ഉണ്ടായിരുന്നത്. ലഖ്‌നൗവിലെ ലാൽ ബാഗ് സ്വദേശിനിയാണ് ഷഹീൻ ഷാഹിദ്. ഫരീദാബാദിലെ ജെയ്‌ഷെയുടെ ശൃംഖല തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുസമ്മിൽ ഗനായിയുമായുള്ള ബന്ധം
ഷഹീൻ ഷാഹിദ് കശ്മീരി ഡോക്ടറായ മുസമ്മിൽ ഗനായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മുസൈബ് എന്നറിയപ്പെടുന്ന മുസമ്മിലിനെ തിങ്കളാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫരീദാബാദിലെ വാടക മുറികളിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ജമ്മു കശ്മീരിലെ പുൽവാമയിലുള്ള കോയിൽ സ്വദേശിയായ മുസമ്മിൽ, ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ശ്രീനഗറിൽ ജെയ്‌ഷെ-മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുസമ്മിലിനെ അറസ്റ്റ് ചെയ്തത്.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും
മുസമ്മിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഒരു അസോൾട്ട് റൈഫിളും, ഒരു പിസ്റ്റളും, വെടിക്കോപ്പുകളും സൂക്ഷിക്കാൻ ഉപയോഗിച്ച മാരുതി സുസുക്കി സ്വിഫ്റ്റ് കാർ ഷഹീൻ ഷാഹിദിൻ്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും പിടിച്ചെടുത്തു. മുസമ്മിലിൻ്റെ വെളിപ്പെടുത്തലുകൾ 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും (അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്നു), 20 ടൈമറുകളും മറ്റ് സംശയാസ്പദമായ വസ്തുക്കളും വാടകയ്ക്ക് എടുത്ത താമസസ്ഥലത്ത് നിന്ന് കണ്ടെത്താൻ പോലീസിനെ സഹായിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ട ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യയിലുൾപ്പെടെ തങ്ങളുടെ സ്വാധീനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും ഒക്ടോബറിൽ ‘ജമാഅത്ത്-ഉൽ-മോമിനാത്ത്’ എന്ന പേരിൽ തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപവത്കരിച്ചതായും റിപ്പോർട്ടുകളുണ്ട്.






Leave a comment