ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പുരുഷ ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനും ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം ടൂർണമെൻ്റിൻ്റെ പ്രധാന മത്സരങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
2026 ഫെബ്രുവരി ഏഴിന് ടൂർണമെൻ്റ് ആരംഭിക്കാനാണ് സാധ്യത. ഫൈനൽ മാർച്ച് എട്ടിന് നടക്കും. സെമി ഫൈനലുകളിലൊന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. ഐസിസി വനിതാ ലോകകപ്പിന് വേദിയായ സ്റ്റേഡിയങ്ങളൊന്നും ടി20 ലോകകപ്പിന് പരിഗണിക്കില്ല.
ഇന്ത്യ-പാക് മത്സരങ്ങളിൽ പ്രത്യേക ധാരണ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനൽ മത്സരമെങ്കിൽ അത് കൊളംബോയിലായിരിക്കും നടക്കുക. ശേഷിച്ച സെമി ഫൈനൽ വാംഖഡെയിലും നടക്കും. സുരക്ഷാ കാരണങ്ങളാൽ പാകിസ്താൻ ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ ആ മത്സരം നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുക. ശ്രീലങ്ക സെമി ഫൈനലിന് യോഗ്യത നേടിയാൽ മത്സരം കൊളംബോയിലായിരിക്കുമെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചിട്ടുണ്ട്.
നേരത്തെ, ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകാൻ ഇന്ത്യ വിസമ്മതിച്ചതിനെ തുടർന്ന് ബിസിസിഐയും പിസിബിയും തമ്മിൽ ഒരു ധാരണയിലെത്തിയിരുന്നു. ഈ ധാരണപ്രകാരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദികളിലായിരിക്കും നടക്കുക എന്ന് തീരുമാനിച്ചത്.
വേദികൾ
ഇന്ത്യയിലും ശ്രീലങ്കയിലുമായി എട്ട് വേദികളിലാണ് ടൂർണമെൻ്റ് നടക്കുക. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മത്സരങ്ങൾ നടന്നേക്കും. ഓരോ ഇന്ത്യൻ വേദിയിലും കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും ഉണ്ടാകും. അതേസമയം, സുരക്ഷാകാരണങ്ങളാൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ആർസിബിയുടെ വിജയാഘോഷച്ചടങ്ങിനിടെയുണ്ടായ ദാരുണ സംഭവങ്ങളാണ് സുരക്ഷാ ആശങ്കയ്ക്ക് കാരണം.
ശ്രീലങ്കയിൽ പ്രേമദാസ സ്റ്റേഡിയം, പല്ലേക്കലെ, ദാംബുള്ള/ഹമ്പൻതോട്ട എന്നിങ്ങനെ മൂന്ന് വേദികളാണുണ്ടാവുക. ടൂർണമെൻ്റിൻ്റെ മത്സരക്രമം അടുത്ത ദിവസങ്ങളിൽ ഐസിസി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.







Leave a comment