കെബെക്ക്: ചരിത്രത്തിൻ്റെ താളുകളിൽനിന്ന് ഒരു നൂറ്റാണ്ടിനുശേഷം അപ്രത്യക്ഷമായ അമൂല്യ നിധി കാനഡയിലെ ക്യുബെക്കിലുള്ള ഒരു ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തി. ചരിത്രപ്രസിദ്ധമായ ഫ്ലോറൻ്റൈൻ വജ്രമാണ് അവിടെ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന ചാൾസ് ഒന്നാമൻ്റെ ഭാര്യ സിറ്റയാണ് ഈ അമൂല്യ വജ്രം ഒരു നൂറ്റാണ്ട് കാലം ലോകത്തിൽനിന്ന് മറച്ചുപിടിക്കാൻ നിർദ്ദേശം നൽകിയത്.
ചാൾസ് ഒന്നാമൻ രാജാവ് മരിച്ച് 100 വർഷം പൂർത്തിയാകുന്നതുവരെ വജ്രം പുറത്തെടുക്കരുതെന്ന സിറ്റയുടെ കർശന നിർദ്ദേശത്തിൻ്റെ കാലയളവ് അടുത്തിടെ പൂർത്തിയായി. ഇതോടെ, രാജകുടുംബത്തിലെ നിലവിലെ അംഗങ്ങൾ ലോക്കർ തുറന്ന് വജ്രം പുറത്തെടുക്കുകയും ഫ്ലോറൻ്റൈൻ വജ്രത്തിൻ്റെ തിരോധാനത്തിന് തിരശീല വീഴുകയും ചെയ്തു.
ആയിരം വർഷങ്ങളുടെ ചരിത്രമുള്ള ഫ്ലോറൻ്റൈൻ വജ്രം ഖനനം ചെയ്തെടുത്തത് ഇന്ത്യയിലെ തെലങ്കാനയിലുള്ള ഗോൽക്കൊണ്ട ഖനിയിൽനിന്നാണ്. ഇന്ത്യയിൽ വിജയസാമ്രാജ്യത്തിലെ രാജാവിൻ്റെ കൈവശമായിരുന്ന ഈ വജ്രം പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണറായ ലുഡോവിക് കാസ്ട്രോ സ്വന്തമാക്കി. തുടർന്ന് പല കൈകൾ മറിഞ്ഞ വജ്രം ഫ്രാൻസിലെ ഡ്യൂക്കായ ചാൾസ് ദ ബോൾഡിൻ്റെ കൈവശമെത്തുകയും, 1477-ലെ നാൻസി യുദ്ധത്തിൽ ചാൾസ് കൊല്ലപ്പെട്ടശേഷം ഇറ്റലിയിലെയും ഫ്രാൻസിലെയും രാജാക്കന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഒടുവിൽ ഇത് ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി.
ഒന്നാം ലോകമഹായുദ്ധത്തിൻ്റെ ഫലമായി ഓസ്ട്രിയൻ സാമ്രാജ്യം തകരുകയും 1918-ൽ രാജവാഴ്ച അവസാനിക്കുകയും ചെയ്ത ഘട്ടത്തിലാണ് വജ്രം അപ്രത്യക്ഷമായത്. സാമ്രാജ്യം തകരുന്നതിനിടെ, ചാൾസ് ഒന്നാമൻ്റെ നിർദേശപ്രകാരം അനന്തരാവകാശികൾ ഈ അമൂല്യനിധി രഹസ്യമായി സ്വിറ്റ്‌സർലൻഡിലേക്ക് കടത്തി. അതിനുശേഷം ഒരു നൂറ്റാണ്ടിലേറെയായി ഈ വജ്രത്തെക്കുറിച്ച് ലോകത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഒരു നൂറ്റാണ്ടിനുശേഷം ബാങ്ക് ലോക്കറിൽനിന്ന് വജ്രം കണ്ടെത്തിയ സംഭവം ലോകമെമ്പാടുമുള്ള ചരിത്ര പ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്. വജ്രം ഇനി എന്തു ചെയ്യുമെന്ന കാര്യത്തിൽ രാജകുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.







Leave a comment