ന്യൂയോർക്ക്: അമേരിക്കയിൽ നിർമ്മിച്ച രണ്ടാമത്തെ സ്വർണ്ണ ടോയ്‌ലറ്റ് ലേലം ചെയ്യാൻ ഒരുങ്ങുന്നു. 18 കാരറ്റ് സ്വർണ്ണത്തിൽ പൊതിഞ്ഞതും 101.2 കിലോഗ്രാം തൂക്കമുള്ളതുമായ ഈ ടോയ്‌ലറ്റിന് 42 കോടി രൂപയിലേറെ (10 മില്യൺ ഡോളർ) വിലമതിപ്പുണ്ട്. ഇറ്റാലിയൻ കൺസെപ്ച്വൽ ആർട്ടിസ്റ്റ് മൗറീഷ്യോ കാറ്റെലൻ സൃഷ്ടിച്ച ഈ ടോയ്‌ലറ്റിന് ‘അമേരിക്ക’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഈ മാസം 18-ന് ന്യൂയോർക്ക് നഗരത്തിലെ സോത്ത്ബീസിലാണ് രണ്ടാമത്തെ സ്വർണ്ണ ടോയ്‌ലറ്റ് ലേലത്തിന് വയ്ക്കുന്നത്. ലോകത്ത് ആദ്യമായി, ഒരു കലാസൃഷ്ടിയുടെ പ്രാരംഭ ലേലത്തുക അതിലെ സ്വർണ്ണത്തിൻ്റെ കൃത്യമായ വിലയെ അടിസ്ഥാനമാക്കി നിർണ്ണയിക്കുമെന്നാണ് ലേല സ്ഥാപനം അറിയിച്ചിരിക്കുന്നത്. അതായത്, ഇന്നത്തെ നിരക്കിൽ വിൽക്കുകയാണെങ്കിൽ, ലേലം ഏകദേശം 10 മില്യൺ ഡോളറിൽ (ഏകദേശം 42 കോടി രൂപ) ആരംഭിക്കും.
മോഷ്ടിക്കപ്പെട്ട ആദ്യ ടോയ്‌ലറ്റ്
ഈ സൃഷ്ടിയുടെ ആദ്യ പതിപ്പ് 2016-ൽ ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു പൊതു കുളിമുറിയിൽ സ്ഥാപിച്ചിരുന്നു. മ്യൂസിയത്തിൽ ഉണ്ടായിരുന്ന കാലയളവിൽ ഒരു ലക്ഷത്തിലേറെ പേർ ആദ്യത്തെ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നതായാണ് കണക്ക്. പിന്നീട് ഓക്‌സ്‌ഫോഡ്ഷയറിലെ ബ്ലെൻഹൈം കൊട്ടാരത്തിലേക്ക് മാറ്റിയ ഈ ടോയ്‌ലറ്റ് 2019 സെപ്റ്റംബർ 14-ന് പുലർച്ചെ അഞ്ചുപേരടങ്ങുന്ന സംഘം മോഷ്ടിച്ചു. 4.8 മില്യൺ പൗണ്ട് (ഏകദേശം 50 കോടി രൂപ) വിലമതിക്കുന്ന ടോയ്‌ലറ്റ് കാറിൽ കയറ്റി രക്ഷപ്പെടുകയായിരുന്നു.
കവർച്ചയും തുടർന്നുണ്ടായ വിചാരണയും ആഗോളതലത്തിൽ വാർത്തയായിരുന്നു. ഓക്‌സ്‌ഫോഡുകാരായ ജെയിംസ് ഷീൻ, മൈക്കൽ ജോൺസ് എന്നിവരാണ് ഈ കേസിൽ പിടിയിലായത്. ഇരുവരും നിലവിൽ ജയിലിലാണ്. കേസിൽ ഗൂഢാലോചന നടത്തിയവരും പ്രതികളായിരുന്നു. മൗറീഷ്യോ കാറ്റെലൻ 2016-ൽ മൂന്ന് സ്വർണ്ണ ടോയ്‌ലറ്റുകൾ നിർമ്മിച്ചുവെന്നും, അതിലെ രണ്ടാമത്തെ പതിപ്പാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നതെന്നുമാണ് കരുതപ്പെടുന്നത്. ലേലത്തിന് വയ്ക്കുന്നതുവരെ ഈ രണ്ടാമത്തെ പതിപ്പ് ന്യൂയോർക്കിലെ ബ്രൂവർ ബിൽഡിംഗിലെ ഒരു കുളിമുറിയിൽ പ്രദർശിപ്പിക്കും.






Leave a comment