മെൽബൺ: പരിശീലനത്തിനിടെ പന്ത് കൊണ്ട് ഓസീസ് ക്രിക്കറ്റർക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ ബെൻ ഓസ്റ്റിനാണ് മരിച്ചത്.
പ്രാദേശിക ക്ലബ്ബിനായി കളിക്കുന്ന ഓസ്റ്റിൻ ടി20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ഓട്ടോമാറ്റിക് ബൗളിങ് മെഷീൻ വഴി ബാറ്റിങ് പരിശീലനത്തിലായിരുന്നു താരം. അതിനിടെ പന്ത് കൊണ്ട് തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കേ ബുധനാഴ്ചയാണ് മരണം സംഭവിക്കുന്നത്.
ഓസ്റ്റിന്റെ മരണത്തിൽ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് താരങ്ങൾ മരണപ്പെട്ട ഒട്ടേറെ സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസീസ് താരം ഫിൽ ഹ്യൂസ്, ഇന്ത്യൻ താരം രമൺ ലാംബ എന്നിവരുടെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒന്നാണ്.
2014 നവംബർ 25ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയിൽസും തമ്മിലുളള ഷെഫീൽഡ് ഷീൽഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് സംഭവം. പേസ് ബൗളർ ഷോൺ ആബട്ടിൻറെ ബൗൺസർ ഹ്യൂസിന്റെ തലയ്ക്കു പിന്നിൽ ഇടിക്കുകയായിരുന്നു. പുൾ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഹെൽമറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടിൽ വീണു. പെട്ടെന്നു തന്നെ ഓടിയെത്തിയ സഹതാരങ്ങളും മെഡിക്കൽ സ്റ്റാഫും ഹ്യൂസിന് പ്രാഥമിക ചികിത്സ നൽകി. ഉടൻ തന്നെ ഹെലികോപ്റ്റർ മുഖേന സിഡ്‌നിയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പക്ഷേ താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
1998 ലാണ് ഇന്ത്യൻ ഓപ്പണറായിരുന്ന രമൺ ലാംബയ്ക്ക് ജീവൻ നഷ്ടപ്പെടുന്നത്. ധാക്കയിൽ നടന്ന ക്ലബ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ബാറ്ററുടെ ഷോട്ടിന് പിന്നാലെ പന്ത് ലാംബയുടെ നെറ്റിയിൽ ഇടിക്കുകയായിരുന്നു.






Leave a comment