കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ മത്സരങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. അഞ്ച് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് മൈതാനത്ത് ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ ആണ് മത്സരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്രസീലിയൻ ദേശീയ ടീം ഇന്ത്യയിൽ കളിക്കുന്നത്.
ഫിഫ ലോകകപ്പിനിടെ ബ്രസീലിയൻ ഫെഡറേഷനും ഇന്ത്യയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം ഉറപ്പായത്. ഇന്ത്യയിൽ നിന്നുള്ള ആരാധകരുടെ പിന്തുണയും ബ്രസീലിനെ ആകർഷിച്ചിരുന്നു. ‘ആദ്യമായിട്ടാണ് ഞങ്ങൾ ഇന്ത്യൻ മണ്ണിൽ കാൽപ്പന്ത് തട്ടുന്നത്. തലമുറകളായി ബ്രസീലിയൻ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആവേശത്തിലാണ് ടീം,’- ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘ചരിത്രപുസ്തകത്തിൽ കുറിച്ചിടേണ്ട തീയതി. ഒക്ടോബർ 3ന് സാൾട്ട് ലേക്ക് മൈതാനത്ത് ഇന്ത്യബ്രസീൽ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കും,’ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എക്സിൽ കുറിച്ചു.
1992ൽ ഫിഫ ലോക റാങ്കിംഗ് നിലവിൽ വന്നതിനുശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളികളാണ് ബ്രസീൽ. നിലവിൽ ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. നായകൻ മാർക്വീനോസ്, കസേമിറോ, മാത്യൂസ് കുന്യ തുടങ്ങിയ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ടീം, സെപ്തംബർ 25, 29 തീയതികളിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ എത്തുക. ഫിഫാ ലോകകപ്പിലെ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഇന്ത്യയിലും, പ്രത്യേകിച്ച് കൊൽക്കത്തയിൽ ബ്രസീലിന് വലിയ ജനപ്രീതിയാണുള്ളത്.






Leave a comment