ന്യൂയോർക്ക്: 103 മത്സരങ്ങൾ കഴിഞ്ഞു. കാൽപ്പന്ത് മാമാങ്കത്തിന്റെ നിലപാടുതറയിലെ രക്ഷാപുരുഷസ്ഥാനം ആരു കൈക്കൊള്ളുമെന്നറിയാൻ ഇനി ശേഷിക്കുന്നത് ഒരേയൊരു കളി മാത്രം.. അതിനായി ന്യൂജേഴ്സി നഗരം ഒരുങ്ങിക്കഴിഞ്ഞു. സമ്പൂർണനായ ഫുട്‌ബോളർ എന്നു വിശേഷണമുള്ള, ലയണൽ മെസ്സി നയിക്കുന്ന അർജന്റീനാ ടീമും സുന്ദരമായ ടോട്ടൽ ഫുട്‌ബോളിന്റെ പ്രയോക്താക്കളായ സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ ഫൈനൽ രണ്ടു തലമുറകളിലെ പ്രതിഭകളുടെ പോരാട്ടംകൂടിയാകും. 39-കാരനായ മെസ്സിയും സ്‌പെയിനിന്റെ കൗമാരപ്രതിഭ ലാമിൻ യമാലും മുഖാമുഖം വരുന്നു. കിരീട പോരാട്ടം ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ.
ലോകഫുട്‌ബോളിന്റെ കളിത്തൊട്ടിലാണ് സ്‌പെയിൻ. ലോകോത്തരതാരങ്ങൾ വളർന്നുവരുന്ന പ്രദേശം. മെസ്സി കളിച്ചുതെളിഞ്ഞതും പ്രതിഭയെ മിനുക്കിയെടുത്തതും സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലാണ്. സ്പാനിഷ് ശൈലി മറ്റാരേക്കാളും മനഃപാഠമാക്കിയ മെസ്സിയെ തളയ്ക്കുക എന്നതാവും സ്പാനിഷ് അജൻഡകളിലൊന്ന്. ഉദിച്ചുയരുന്ന പ്രതിഭ യമാലിന്റെ കുതിപ്പുകളും ഫോമിലേക്കുയർന്ന സ്പാനിഷ് ടീമിന്റെ ഒത്തിണക്കവും മറികടക്കുക എന്നതാണ് നിലവിലെ ചാമ്പ്യന്മാർ നേരിടുന്ന വെല്ലുവിളി.
ഏറ്റവും മികച്ച ആക്രമണനിരയുമായിവന്ന കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെ സ്പെയിൻ നിഷ്പ്രഭമാക്കിയ കളി നാം കണ്ടമ്പരന്നു. തരാതരം ശൈലിമാറ്റാൻ, റിസർവ് ബെഞ്ചിനെ ഫലപ്രദമായി ഉപയോഗിക്കാൻ മറ്റാരേക്കാളും കഴിവുള്ള അർജന്റീനയുടെ കോച്ച് സ്‌കലോണിയുടെ തന്ത്രങ്ങൾ അവസാന പരീക്ഷണങ്ങൾക്കു തയ്യാറെടുക്കുകയാവുമെന്നുറപ്പ്. മെസ്സിക്കുവേണ്ടി മരിക്കാൻ തയ്യാറുള്ള, പിന്നാക്കം പോയാലും അവസാന നിമിഷങ്ങളിൽ പൊരുതി തിരിച്ചുവരുന്ന അർജൻറീനാ ടീം ചാവേറുകളെപ്പോലെ അപകടകാരികളാണ്. കൊമ്പുകുലുക്കി കോർത്തെറിയാൻവരുന്ന ലോകചാമ്പ്യന്മാരെ തളയ്ക്കാൻ സ്പാനിഷ് മാറ്റഡോറുകൾക്കാവുമോ എന്ന ആകാംക്ഷയുയരുമ്പോൾ കലാശമത്സരം എൽ ക്ലാസിക്കോ ആവുമെന്ന പ്രതീക്ഷയിലാണ് ലോകം.






Leave a comment