അറ്റ്ലാന്റ: പുറത്താകലിന്റെ വക്കിൽ നിൽക്കെ നായകന്‍ ഹാരി കെയ്‌നിന്റെ ഡബിളിൽ കോംഗോയെ തോൽപ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ (1–2). ബ്രയാൻ സിപെംഗ കോംഗോയുടെ ഏക ഗോൾ നേടിയപ്പോൾ 75, 86 മിനിറ്റുകളിലാണ് മത്സരത്തിന്റെ ഗതി മാറ്റി ഹാരി കെയ്‌നിന്റെ ഗോളുകൾ പിറന്നത്. 1990 ൽ ക്വാർട്ടർ ഫൈനലിൽ കാമറൂണിനെതിരെ ഗാരി ലിനേക്കറിന് ശേഷം ഇംഗ്ലണ്ടിനായി ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഇരട്ട ഗോൾ നേടുന്ന ആദ്യ താരമാണ് ഹാരി കെയ്ൻ. ലോകകപ്പ് ചരിത്രത്തിൽ ആദ്യപകുതിയിൽ പിന്നിലായ ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്. മുൻപ് ഇടവേളയിൽ പിന്നിലായ മത്സരങ്ങളിൽ രണ്ട് സമനിലയും ഏഴ് തോൽവിയുമായിരുന്നു ഫലം.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗോൾ നേടിയത്. ബ്രയാൻ സിപെംഗയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. ഇടത് കാലിൽ പന്ത് നിയന്ത്രിച്ച് ബോക്സിലെത്തിയ സിപെംഗ ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിനെ നിരായുധനാക്കി പോസ്റ്റിലേക്ക് വലത് കാൽ കൊണ്ട് ഒരു മിന്നൽ ഫിനിഷ്. 75 ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ഗോൾ മടക്കിയത്. ഡെക്ലാൻ റൈസിൽ പാസ് സ്വീകരിച്ച് പകരക്കാരനായ ആന്തണി ഗോർഡൻ ഇടത് വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസിൽ, ഹാരി കെയ്‌നിന്റെ കൃത്യതയാർന്ന ഹെഡർ ലയണൽ എംപാസിയെ മറികടന്ന് വലയിൽ. 86 ാം മിനിറ്റിൽ ഹാരി കെയ്‌നിന്റെ രണ്ടാം ഗോൾ പിറന്നു. ആന്റണി ഗോർഡനിൽ നിന്ന് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ ക്യാപ്റ്റൻ ഹാരി കെയ്‌ൻ വലയുടെ മുകൾ ഭാഗത്തേക്ക് പായിച്ച റോക്കറ്റ് ഷോട്ട് കോംഗോ ഗോൾ കീപ്പർ ലിയോണൽ എംപാസിയെ നിഷ്പ്രഭനാക്കി.
മത്സരത്തിലുടനീളം മുൻ ലോകചാംപ്യന്മാരെ വിറപ്പിക്കുന്ന പ്രകടനമാണ് കോംഗോ പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പിന്നിലായതിന്റെ ഞെട്ടൽ ഇംഗ്ലണ്ടിനെ വിട്ടുമാറിയിരുന്നില്ല. ഇംഗ്ലിഷ് മുന്നേറ്റങ്ങൾക്ക് കോംഗോ പ്രതിരോധം മറികടക്കാൻ പാടുപെട്ടു. 35 ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ബോക്സിലേക്ക് കടന്നുകയറിയുള്ള ഇംഗ്ലണ്ടിന്റെ നോനി മഡുക്കേയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർക്കസ് റാഷ്‌ഫോർഡിന്റെ ഷോട്ട് ആരോൺ വാൻ ബിസ്സാക്ക രക്ഷപ്പെടുത്തി. ഇംഗ്ലണ്ടിന് ലഭിച്ച മറ്റൊരു മികച്ച അവസരത്തിൽ ഹാരി കെയ്‌നിന് നിറയൊഴിക്കാൻ അവസരം നൽകാതെ ആക്സൽ ട്യുൻസെബെ ബോക്സിനുള്ളിൽ തകർപ്പൻ ടാക്കിളിലൂടെ തടഞ്ഞു. 42 ാം മിനിറ്റിൽ കോംഗോയുടെ ആരോൺ വാൻ ബിസ്സാക്കയുടെ കൃത്യമായ വലതുവിങ്ങ് ക്രോസിൽ നിന്ന്, യോവൻ വിസ്സ തൊട്ടടുത്ത് നിന്ന് ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക്.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ലഭിച്ച ലോങ് റേഞ്ചർ സ്വീകരിച്ച് ബോക്സിനുള്ളിൽ കടന്നുകയറി ഗോൾവല ലക്ഷ്യമാക്കി കുതിച്ച ഹാരി കെയ്‌നിനെ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസി തടുത്തു. പെനാൽറ്റിയ്‌ക്കായി ഇംഗ്ലിഷ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ആദ്യ പകുതി ആവസാനിക്കുമ്പോൾ കോംഗോ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.
53 ാം മിനിറ്റിൽ സമനില പിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ സുവർണാവസരം ഗോൾ കീപ്പർ ലിയോണൽ എംപാസിയും ചാൻസൽ എംബെംബയും ചേർന്ന് തകർത്തു. ബോക്സിനുള്ളിൽ നിന്നുള്ള ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഷോട്ട് ലിയോണൽ എംപാസി തടഞ്ഞിട്ടെങ്കിലും വായുവിലേക്ക് ഉയർന്ന പന്ത് ചാൻസൽ എംബെംബ തട്ടിയകറ്റി. ജയത്തിലേക്കെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ ഹാരി കെയ്‌നിന്റെ ആദ്യ ഗോൾ കോംഗോയെ തളർത്തിക്കളഞ്ഞു. നിരാശയിലാണ്ട കോംഗോ നിരയെ വെല്ലുവിളിച്ച് ഇംഗ്ലിഷ് പട ഇരച്ചുകയറി. പിന്നാലെ കോംഗോയുടെ സ്വപ്നങ്ങൾക്കുമേൽ ആണിയടിച്ച് കെയ്‌നിന്റെ രണ്ടാം ഗോൾ. മുൻലോകചാംപ്യന്മാരെ 74 മിനിറ്റ് മുൾമുനയിൽ നിർത്തിയ പ്രകടനത്തിൽ കോംഗോയ്‌ക്ക് അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാം.






Leave a comment