വിക്ടോറിയ (സീഷെൽസ്): ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്ന 19 ധാരണകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ പേയ്‌മെന്റ്, ബഹിരാകാശം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ തീരുമാനമായത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമായ സീഷെൽസുമായുള്ള ഇന്ത്യയുടെ ബന്ധം സുരക്ഷ, കണക്ടിവിറ്റി, ശേഷി വികസനം, വികസന പങ്കാളിത്തം എന്നീ മേഖലകളിലേക്കു വ്യാപിക്കുന്നതിന്റെ സൂചനയായാണ് പുതിയ കരാറുകളെ വിലയിരുത്തുന്നത്.
പ്രധാന കരാറുകൾ
വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, ഒപ്പുവച്ച 19 കരാറുകളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
- കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള കൈമാറ്റ ഉടമ്പടി.
- ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള സഹകരണ കരാർ.
- സീഷെൽസിൽ യുപിഐ അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാൻ എൻപിസിഐ ഇന്റർനാഷനൽ പേയ്‌മെന്റ്‌സും സീഷെൽസ് സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണ.
- പുതിയ സീഷെൽസ് നാഷണൽ ആശുപത്രിയുടെ പ്രാഥമിക തയാറെടുപ്പുകൾക്കുള്ള കരാർ.
- എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയുമായി അംബ്രല്ല ലൈൻ ഓഫ് ക്രെഡിറ്റ് വായ്പാ കരാർ.
- കുറഞ്ഞ നിരക്കിൽ ഇന്ത്യൻ മരുന്നുകൾ ലഭ്യമാക്കാൻ എച്ച്എൽഎൽ ലൈഫ്‌കെയറും സീഷെൽസ് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ധാരണ.
പ്രതിരോധസമുദ്ര സഹകരണം
സീഷെൽസ് പ്രതിരോധ സേനയ്ക്ക് അതിവേഗ പട്രോൾ കപ്പൽ ഇന്ത്യ സമ്മാനിക്കും. ഇതിനുപുറമെ 10 യൂട്ടിലിറ്റി വാഹനങ്ങളും അഞ്ച് ലേസർ റേഡിയൽ ബോട്ടുകളും കൈമാറി. സീഷെൽസ് കോസ്റ്റ് ഗാർഡിനായുള്ള പിഎസ് സോറോസ്റ്ററിന്റെ പുനർനിർമാണം പൂർത്തിയാക്കുകയും ഗ്ലാസ് കോക്ക്പിറ്റുള്ള ഡോർണിയർ വിമാനത്തിന്റെ നവീകരണവും നടത്തുകയും ചെയ്തു.
വികസന സഹായംആറ് ആംബുലൻസുകൾ, 500 മെട്രിക് ടൺ അരി, 8,500 മെട്രിക് ടൺ സിമന്റ് എന്നിവയും ഇന്ത്യ സീഷെൽസിന് കൈമാറി. നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള സ്മാരക ലോഗോ പ്രകാശനം ചെയ്യുകയും പ്രഫഷനൽ ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ സെന്ററിന്റെ ശിലാസ്ഥാപനം വെർച്വലായി നടത്തുകയും ചെയ്തു.
മറ്റു ധാരണകൾസുഷമ സ്വരാജ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോറിൻ സർവീസും സീഷെൽസ് വിദേശകാര്യ മന്ത്രാലയവും തമ്മിൽ നയതന്ത്ര പരിശീലനവുമായി ബന്ധപ്പെട്ട ധാരണയിലും ഒപ്പുവച്ചു. കാർഷിക ഗവേഷണവിദ്യാഭ്യാസ സഹകരണം, സീഷെൽസ് പതാകയുള്ള കപ്പലുകളിലെ നാവികരുടെ പരിശീലന സർട്ടിഫിക്കേഷൻ അംഗീകരിക്കൽ തുടങ്ങിയ മേഖലകളിലും കരാറായി.
മോദിക്ക് ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയും ചെറുകിട ദ്വീപ് വികസ്വര രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളും പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ ബഹുമതി സമ്മാനിച്ചു. പ്രസിഡന്റ് പാട്രിക് ഹെർമിനിയാണ് പുരസ്‌കാരം നൽകിയത്. വിദേശ രാജ്യങ്ങളിൽനിന്ന് മോദിക്ക് ലഭിക്കുന്ന 34 ാമത്തെ രാജ്യാന്തര ബഹുമതിയാണിത്. സീഷെൽസ് ആദ്യമായി നൽകുന്ന ബഹുമതി കൂടിയാണിത്. ഈ മാസം ആദ്യം സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദ ഓർഡർ ഓഫ് ദ വൈറ്റ് ഡബിൾ ക്രോസ് (ഫസ്റ്റ് ക്ലാസ്)’ പുരസ്‌കാരവും മോദിക്ക് ലഭിച്ചിരുന്നു.
മൂന്നു ദിവസത്തെ സന്ദർശനംപ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സീഷെൽസിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. സീഷെൽസിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായും പ്രധാനമന്ത്രി പങ്കെടുക്കും.






Leave a comment