കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു വിയോഗം. കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്നു.
കെ.പി. ധനപാലൻ കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെഎസ്‌യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. തുടർന്ന് എറണാകുളം ഡിസിസി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടിയെ ജില്ലയിൽ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കെപിസിസി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഹൈക്കമാൻഡ് പ്രതിനിധിയായി ലക്ഷദ്വീപിലും പ്രവർത്തിച്ചിട്ടുണ്ട്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ പതിനഞ്ചാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറവൂർ നഗരസഭയിൽ പത്ത് വർഷത്തോളം കൗൺസിലറുമായിരുന്നു. 1950 ഏപ്രിൽ 4ന് നോർത്ത് പറവൂരിൽ ജനിച്ച അദ്ദേഹം ആലുവ യു.സി കോളജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ഭാര്യ:സുമം ധനപാലൻ. മക്കൾ: പരേതനായ ബ്രിജിത്, മിലാഷ്.
ഒരു വാക്ക് കൊണ്ട് പോലും പാർട്ടിയെ വേദനിപ്പിക്കാത്ത രാഷ്ട്രീയ വ്യക്തിത്വമായിരുന്നു കെ.പി.ധനപാലനെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്‌ടമാണ്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്‌ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.






Leave a comment