ദൃശ്യം 3 എന്ന ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് മോഹൻലാൽ. പല കഥാപാത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ജോർജ്ജ്കുട്ടിയെ തനിക്കിതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭയങ്കരമായ ഭാരം തലയിൽപേറി നടക്കുന്നയാളാണ് ജോർജ്ജ്കുട്ടി. ജോർജ്ജ്കുട്ടിയെ ഒന്ന് രക്ഷിക്കൂ എന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. ദൃശ്യത്തിന് നാലാംഭാഗം വേണമോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദൃശ്യം 3 ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ജോർജ്ജ്കുട്ടി ആരാണെന്ന് എനിക്കറിയില്ല. അത്യപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. നമ്മൾ സിനിമ ചെയ്യുമ്പോൾ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറച്ചുകഴിയുമ്പോൾ മനസിലാകും. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. പക്ഷേ ദൃശ്യം ഇപ്പോൾ മൂന്നാം ഭാഗത്തിലെത്തിനിൽക്കുമ്പോഴും ജോർജ്ജ്കുട്ടി ശരിക്കും ആരാണെന്ന് ഒരു നടനായ എനിക്ക് മനസിലായില്ല. അയാൾ എന്റെ കയ്യിൽനിന്നൊക്കെ പോയി. അതുതന്നെയാണ് ജീത്തുവും പറഞ്ഞത്.
പതിമൂന്ന് വർഷമായി ഈ കുടുംബത്തിനൊപ്പം സഞ്ചരിക്കുന്നയാളാണ് ജോർജ്ജ്കുട്ടി. അയാൾക്ക് ഒരു രഹസ്യം ഒളിപ്പിച്ചുവെയ്ക്കേണ്ടിവന്നു. അല്ലാതെ കുറ്റമൊന്നും ചെയ്തില്ല. അയാളുടെ മകൾക്കും ഭാര്യക്കും കുടുംബത്തിനുംവേണ്ടി അയാൾക്കൊരു സത്യം ഒളിപ്പിക്കേണ്ടിവന്നു. നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് അയാൾ പറഞ്ഞു. അയാളുടെ ആ വാക്കും പ്രതിജ്ഞയും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ 13 വർഷമായി അയാൾ വലിയൊരു യാത്രയിലാണ്. തനിക്ക് ഭയമാണെന്ന് ജോർജ്ജ്കുട്ടി ഈ സിനിമയിൽ പറയുന്നുണ്ട്. ഭയമില്ലാത്തയാളൊന്നുമല്ല അയാൾ. അയാളുടെ കുടുംബത്തെയോർത്താണ് ആ പേടി.
കാലമിത്രയും കഴിഞ്ഞതോടെ അയാളുടെ കുട്ടികൾ വലുതായി. അവരുടെ ചോദ്യങ്ങൾക്ക് ജോർജ്ജ്കുട്ടി മറുപടി പറയേണ്ടിവരും. അവരുടെയൊന്നും മുന്നിൽ അയാൾക്ക് തന്റെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാൻപറ്റില്ല. അങ്ങനെയൊരാളായി ജോർജ്ജ്കുട്ടി മാറി. ശരിക്ക്, ഒരു സ്പിരിച്വാലിറ്റിയിലേക്കോ ഫിലോസഫിയിലേക്കോ ജോർജ്ജ്കുട്ടി നടക്കേണ്ട സമയമായി. കുറ്റബോധം എവിടെയെങ്കിലും അയാൾക്ക് ഇറക്കിവെയ്ക്കണം. രണ്ട് അച്നമ്മമാരുടേയും കുട്ടികളുടേയും കഥയാണിത്. രണ്ടുകൂട്ടരും തുല്യദുഃഖിതരാണ്. ആരാണ് ശരി, തെറ്റ് എന്ന് പറയാനാവില്ല.
ഭയങ്കരമായ ഭാരം തലയിൽപേറി നടക്കുന്നയാളാണ് ജോർജ്ജ്കുട്ടി. ജോർജ്ജ്കുട്ടിയെ ഒന്ന് രക്ഷിക്കൂ എന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇനിയും രക്ഷപ്പെടുത്തിയിട്ടില്ല. ദൃശ്യത്തിന് നാലാംഭാഗം വേണമോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. പക്ഷേ ആന്റണിക്ക് വ്യത്യസ്തമായ പ്ലാനാണുള്ളത്. നമുക്ക് ദൃശ്യത്തിന്റെ അഞ്ചാംഭാഗം കൂടി ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്”. മോഹൻലാലിന്റെ വാക്കുകൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ പിന്നെ പ്രേക്ഷകർ കണ്ടത് എട്ടുവർഷങ്ങൾക്കുശേഷം 2021-ലാണ്. കോവിഡ് മൂർധന്യാവസ്ഥയിൽ നിന്നതിനാൽ ഒടിടി റിലീസായാണ് ദൃശ്യം 2 ആസ്വാദകർക്ക് മുന്നിലെത്തിയത്.






Leave a comment