വാഷിങ്ടൻ: ഇറാൻ വിഷയത്തിൽ അമേരിക്കയും വത്തിക്കാനും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനിടെ, അനുനയ ചർച്ചകളുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാർപ്പാപ്പയെ കണ്ടു. വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ച അതീവ സൗഹാർദപരമായിരുന്നുവെന്നും വിവിധ ആഗോള വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായെന്നും റൂബിയോ അറിയിച്ചു.
ഇറാന്റെ ആണവ ഭീഷണി ലോകത്തിന് അപകടമാണെന്ന് റൂബിയോ മാർപ്പാപ്പയെ ബോധ്യപ്പെടുത്തി. സമുദ്രപാതകൾ തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള സംഘർഷത്തിൽ വത്തിക്കാന്റെ നിലപാടുകളെ അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യൂബയിലെ മാനുഷിക പ്രതിസന്ധിയായിരുന്നു ചർച്ചയിലെ മറ്റൊരു പ്രധാന വിഷയം. ക്യൂബൻ ജനതയെ സഹായിക്കാൻ അമേരിക്ക വാഗ്ദാനം ചെയ്ത 100 മില്യൺ ഡോളറിന്റെ സഹായം അവിടുത്തെ ഭരണകൂടം തടയുകയാണെന്ന് റൂബിയോ കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയുടെ സഹായ ഏജൻസിയായ ‘കാരിത്താസ്’ വഴി ക്യൂബയിൽ കൂടുതൽ സഹായമെത്തിക്കാൻ അമേരിക്ക സന്നദ്ധത അറിയിച്ചു.
പ്രസിഡന്റ് ട്രംപ് മാർപ്പാപ്പയെ വിമർശിക്കുന്നത് അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന്, അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ വത്തിക്കാനുമായി മികച്ച ബന്ധം തുടരുമെന്നായിരുന്നു റൂബിയോയുടെ മറുപടി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും ലെബനൻഇസ്രയേൽ സമാധാനം പുനഃസ്ഥാപിക്കാനും വത്തിക്കാന്റെ സഹകരണം അദ്ദേഹം അഭ്യർഥിച്ചു. തുടർച്ചയായ വാക്‌പോരുകൾക്ക് ശേഷം വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Report ജയിംസ് വർഗീസ്






Leave a comment