ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. എന്നാൽ വിജയ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ മറുപടി നൽകിയതായി റിപ്പോർട്ട്. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക വിജയ് ഗവർണർക്ക് കൈമാറുകയും മുഖ്യമന്ത്രിയായി വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള അഭ്യൂഹം പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഇതോടെ സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിലായി.
234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് പിന്തുണ അറിയിയ്ക്കുന്നതിന് മുൻപുതന്നെ സർക്കാർ രൂപവത്കരിക്കാനുള്ള ക്ഷണം തേടി വിജയ് ഗവർണർക്ക് കത്തയച്ചിരുന്നു. കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതിനു പിന്നാലെ ഗവർണറെ നേരിട്ട് സന്ദർശിച്ച് എംഎൽഎമാരുടെ പട്ടിക കൈമാറുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകളാണ് നേടിയത്്. ഇതുകൂടി ലഭിച്ചാലും ടിവികെയ്ക്ക് കേവലഭൂരിപക്ഷം അവകാശപ്പെടാനാകില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന് വിജയ് നേരത്തെ ഗവർണറെ ധരിപ്പിച്ചിരുന്നു.
ഭൂരിപക്ഷം തെളിയിച്ചാൽ മാത്രം സത്യപ്രതിജ്ഞ ചെയ്യാമെന്നാണ് ഗവർണർ ഇപ്പോൾ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വിജയെ പിന്തുണച്ചുകൊണ്ട് 118 എംഎൽഎമാരുടെ കത്ത് ഹാജരാക്കാനാണ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് നൽകിയാൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവർണർ അറിയിച്ചതായാണ് സൂചന.
വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നതിനോടൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്, എങ്കിലും നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും മന്ത്രിസഭയെന്നാണ് സൂചന. കെ. കാമരാജിന്റെ ഭരണകാലത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളിൽ (ഡിഎംകെ, എഡിഎംകെ) നിന്നല്ലാതെ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് പതിറ്റാണ്ടുകൾക്ക് ശേഷമാണ്. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആർ, ജയലളിത, സ്റ്റാലിൻ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ ഭരണത്തുടർച്ചയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് വിജയ് തുടക്കം കുറിയ്ക്കുന്നത്.






Leave a comment