പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ശതോത്തര സുവർണ ജൂബിലി തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. തിരുകുടുംബപാലകന്റെ സന്നിധിയിൽ പ്രാർഥനകളും കാണിക്കകളുമായി വിശ്വാസതീക്ഷ്ണതയോടെ പതിനായിരങ്ങളെത്തി. ആത്മീയചൈതന്യംപകർന്ന തിരുനാൾ കുർബാനയിലും അനുഗ്രഹദായകമായ തിരുനാൾ പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ അണിനിരന്നു.
തിരുനാൾ ദിവസമായ ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വംവഹിച്ചു. ഫാ. ഇലോയ് ചിറമ്മൽ, ഫാ. സനൽ മാളിയേക്കൽ എന്നിവർ സഹകാർമികരായി. തീർഥകേന്ദ്രം റെക്ടർ ഫാ.ഡോ. ആന്റണി ചെമ്പകശേരി, സഹവികാരിമാരായ ഫാ. ഫ്രാങ്കോ ഫ്രോണിസ്, ഫാ. അമൽ ചാഴൂർ എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വംനൽകി.
തൂവെള്ള വസ്ത്രംധരിച്ച് ലില്ലി പൂക്കളേന്തിയ ബാലികാ ബാലന്മാരും, പൊൻകുരിശുകളും വിശുദ്ധരുടെ ചിത്രം ആലേഖനം ചെയ്ത കൊടിക്കൂറകളും വർണ മുത്തുക്കുടകളും പേപ്പൽ പതാകകളും കൈയിലേന്തിയ വിശ്വാസികളും വാദ്യമേളങ്ങളും തിരുനാൾ പ്രദക്ഷിണത്തിന് അകമ്പടിയായി.
ഉണ്ണീശോയെ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാർഥനാമന്ത്രം ചുണ്ടിലും ഹൃദയത്തിലും ഉരുവിട്ടുകൊണ്ട് വിശ്വാസ തീക്ഷ്ണതയോടെ ആയിരങ്ങളാണ് അണിനിരന്നത്. വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ രാത്രി തീർഥകേന്ദ്രത്തിലെത്തി സമാപിച്ചു.
ശനിയും ഞായറുമായി പാരിഷ് ഹാളിൽ നടന്ന നേർച്ചയൂട്ടിൽ ഒന്നരലക്ഷത്തിലേറെപ്പേർ പങ്കുചേർന്നു.
മേയ് മൂന്നിനാണ് എട്ടാമിട തിരുന്നാൾ. അന്നുവരെ ദിവസവും രാത്രി ഏഴിന് ദേവാലയ തിരുമുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
തിരുനാളിൽ പങ്കാളികളാകാൻ നിരവധി വിശിഷ്ടാതിഥികൾ എത്തി. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, മുൻ എംപി ടി.എൻ. പ്രതാപൻ, മുൻമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഉന്നത പോലീസ് അധികാരികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളാണ് തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരാനായി തീർഥകേന്ദ്രത്തിൽ എത്തിയത്.
PIC സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ശതോത്തര സുവർണ ജൂബിലി തിരുനാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം.






Leave a comment