ആനുകാലികംപ്രധാന വാർത്ത

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ 7 എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതിന് മുൻപ് തന്നെ, 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ബിജെപി ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജ്യസഭാ എംപി രാഘവ് ചദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേർന്നതോടെ ഏറെക്കാലമായി കടക്കാൻ കഴിയാതിരുന്ന മറ്റൊരു സംസ്ഥാനത്ത് കൂടി വേരുറപ്പിക്കാനാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്. രാജിവെച്ച ഏഴ് എംപിമാരിൽ ആറുപേരും പഞ്ചാബിൽ നിന്നുള്ളവരാണ് എന്നതാണ് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നത്. ബിജെപിയുടെ ഈ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിഹാറിലെ ഗംഗാ നദി ബംഗാളിലേക്ക് ഒഴുകുന്നത് പോലെ, ബിഹാറിലെ വിജയം ബംഗാളിലെ വിജയത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചിപ്പിച്ചിരുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ബംഗാളിലെ ഉയർന്ന പോളിങ് കണക്കുകളിൽ ബിജെപിക്ക് ആത്മവിശ്വാസമുണ്ട്. ഇത്തവണ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ബംഗാളിലെ പോരാട്ടം ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസമാണ് പഞ്ചാബിലേക്ക് ഒരുമുഴം നീട്ടി എറിയാനുള്ള നീക്കത്തിന് പിന്നിൽ.

2027 ഫെബ്രുവരിയിലാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ ഒറ്റയ്ക്ക് ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി ശക്തമായ പ്രാദേശിക മുഖങ്ങളുടെ അഭാവമാണ്. പതിറ്റാണ്ടുകളായി ശിരോമണി അകാലിദളിന്റെ ജൂനിയർ പങ്കാളിയായിരുന്നു ബിജെപി. 2020-ലെ കാർഷിക നിയമങ്ങളെത്തുടർന്ന് സഖ്യം പിരിഞ്ഞ ശേഷമാണ് സ്വന്തം നിലയ്ക്ക് അടിത്തറ വിപുലമാക്കാൻ ബിജെപി തുടങ്ങിയത്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പാളയത്തിലെത്തിച്ച് നേരത്തെ തന്നെ ബിജെപി പഞ്ചാബിൽ നിലമൊരുക്കിയിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്നുതന്നെ രവനീത് സിംഗ് ബിട്ടുവിനെയും അണിയിൽ ചേർത്തു. ഇപ്പോൾ ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ, ഹർഭജൻ സിംഗ് തുടങ്ങിയവർ പാർട്ടിക്ക് വലിയ കരുത്താകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ബംഗാളിൽ അമിത് ഷായും നരേന്ദ്ര മോദിയും അവസാനഘട്ട പ്രചാരണങ്ങളിൽ മുഴുകുമ്പോഴും പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള ബിജെപിയുടെ പടയോട്ടം ആരംഭിച്ചുകഴിഞ്ഞുവെന്ന് വേണം വിലയിരുത്താൻ. മറ്റ് പാർട്ടികൾ തയ്യാറെടുപ്പുകൾ തുടങ്ങാതെ ഇരിക്കുമ്പോൾ ബിജെപി വളരെ മുൻകൂട്ടി തന്നെ കരുക്കൾ നീക്കിത്തുടങ്ങി എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. 365 ദിവസവും 24 മണിക്കൂറും തിരഞ്ഞെടുപ്പ് മോഡിലുള്ള പാർട്ടിയാണ് ബിജെപി എന്ന് എതിരാളികളും അനുകൂലികളും പോലും പറയാറുണ്ട്. ഒരു സംസ്ഥാനത്തെ ദൗത്യം കഴിഞ്ഞാൽ അതിൽ സന്തോഷിക്കാനും വിശ്രമിക്കാനും നിൽക്കാതെ അടുത്ത സ്ഥലത്ത് പ്രവർത്തനം തുടങ്ങിക്കഴിയും ബിജെപി.

ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ടതിന് പിന്നിൽ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ആരോപിക്കുന്നത്. എന്ത് ആരോപണമുണ്ടായാലും ബിജെപിയുടെ രീതികൾ ഇനിയും മറ്റുള്ളവർ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എഎപിയെ പിളർത്തിയ നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പഞ്ചാബിൽ കോൺഗ്രസിന്റെ തകർച്ചയാണ് എഎപിക്ക് വഴിയൊരുക്കിയത്. എഎപിയെ തകർത്ത് ബിജെപി കളംപിടിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്‌.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...