ടെഹ്റാൻ: വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച നിർണായകമായ നയതന്ത്ര സന്ദർശനം ആരംഭിച്ചു. പാകിസ്താൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സന്ദർശനം. ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി ഇറാൻ ചർച്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
മേഖലയിലെ സമാധാന നീക്കങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യങ്ങളാണ് ഒമാനും റഷ്യയും. സന്ദർശന വേളയിൽ ഈ രാജ്യങ്ങളിലെ നേതാക്കളുമായി അരാഗ്ചി പ്രാദേശിക സുരക്ഷയെക്കുറിച്ചും യുദ്ധവിരാമ സാധ്യതകളെക്കുറിച്ചും സംസാരിക്കും. ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ ആദ്യഘട്ട ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
ഇറാന് മേലുള്ള നാവിക ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയെങ്കിലും, ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ‘കൃത്യസമയത്തുള്ള സന്ദർശനം’ യുദ്ധവിരാമ ചർച്ചകളിൽ നിർണ്ണായകമായ പുരോഗതിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.






Leave a comment