തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരെ തിരിച്ചറിഞ്ഞു. 14 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഉയര്‍ന്നേക്കാം. 14 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ 10 പേര്‍ തീവ്രപരിചണ വിഭാഗത്തിലാണ്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതില്‍ രണ്ടുപേര്‍ വെന്റിലേറ്ററിലാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തൃശ്ശൂരിനെ വിറപ്പിച്ച സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ ഉടമസ്ഥതയിലുള്ള പുരയിലാണ് അപകടം. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നിരുന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ സമീപത്തെ പാടശേഖരങ്ങളിലേക്കും മറ്റും ചിതറിത്തെറിച്ച അവസ്ഥയിലായിരുന്നു. ശരീരഭാഗങ്ങള്‍ പാടത്തുനിന്നും കണ്ടെടുക്കേണ്ടി വന്നത് അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
രണ്ട് തവണയായാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. വലിയ ശബ്ദത്തോടൊപ്പം പ്രദേശം കുലുങ്ങിയതായും ഏകദേശം 15 മിനിറ്റോളം പടക്കങ്ങള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം ചിതറിപ്പോയത് രക്ഷാപ്രവര്‍ത്തനത്തെയും നടപടിക്രമങ്ങളെയും സങ്കീര്‍ണ്ണമാക്കി.
സംഭവസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴി ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് വലിയ തടസ്സമായി. ഒടുവില്‍ സമീപത്തെ മതില്‍ തകര്‍ത്താണ് അഗ്‌നിശമന സേന ദുരന്തഭൂമിയിലേക്ക് എത്തിയത്. സ്‌ഫോടന വസ്തുക്കള്‍ പൂര്‍ണ്ണമായും നിര്‍വീര്യമാകാത്തതും പുക നിറഞ്ഞ അന്തരീക്ഷവും മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
പരിസരത്തെ കുളങ്ങളിലും പാടത്തും തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.
പരിക്കേറ്റ 14 പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എലൈറ്റ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വെടിക്കെട്ട് ചുമതലയുള്ള സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ബേണ്‍സ് ഐസിയുവിലും വെന്റിലേറ്ററിലുമാണ്.
പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശ്ശൂരിലെ പടക്കനിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. തൃശൂർ ആർഡിഒയുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണവും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
പൂരത്തിന് തൊട്ടുമുമ്പ് നടന്ന ഈ ദുരന്തവും അത് സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്നും, അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.






Leave a comment