സാക്രമെന്റോ : കലിഫോർണിയയിലെ സെൻട്രൽ വാലിയിൽ വസിക്കുന്ന ഇന്ത്യൻ വംശജരായ ബിസിനസുകാരെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് രാജ്യാന്തര ഗുണ്ടാസംഘങ്ങളുടെ ഭീഷണി വ്യാപിക്കുന്നു. പണം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകളും ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചതോടെ പ്രദേശത്തെ ഇന്ത്യൻ സമൂഹം വലിയ ഭീതിയിലാണ്. ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായി ബന്ധമുള്ള ശൃംഖലകളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് എഫ്ബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാനമായും റിയൽ എസ്‌റ്റേറ്റ്, ട്രാൻസ്‌പോർട്ട്, മദ്യവ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെയാണ് ഈ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത്. ഇന്റർനെറ്റ് കോളുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയുമാണ് ഇവർ ഭീഷണി സന്ദേശങ്ങൾ അയക്കുന്നത്. ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ കലിഫോർണിയയിലുള്ള ബിസിനസ് തകർക്കുമെന്നോ അല്ലെങ്കിൽ ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളെ അപായപ്പെടുത്തുമെന്നോ ആണ് ഭീഷണി. തുടക്കത്തിൽ അയ്യായിരം ഡോളർ മുതൽ അമ്പതിനായിരം ഡോളർ വരെയുള്ള ചെറിയ തുകകൾ ആവശ്യപ്പെടുകയും, പിന്നീട് ഇരകളെ സമ്മർദ്ദത്തിലാക്കി ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി.
ലോറൻസ് ബിഷ്‌ണോയി അടക്കമുള്ള ഗുണ്ടാസംഘങ്ങളുടെ പേരുകൾ ഈ കേസുകളുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. സെൻട്രൽ വാലിയിലെ സാൻ ജോവാക്വിൻ, സാക്രമെന്റോ കൗണ്ടികളിലാണ് ഇത്തരം പരാതികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരെ തട്ടിക്കൊണ്ടുപോകൽ, മാരകമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും, രാജ്യാന്തര തലത്തിലുള്ള ബന്ധങ്ങൾ അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നു.
ഭീഷണിക്ക് വഴങ്ങി പണം നൽകുന്നത് ക്രിമിനലുകൾക്ക് കൂടുതൽ കരുത്തുപകരെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ നിയമപാലകരെ സമീപിക്കണമെന്നുമാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. വിദേശ മണ്ണിലെ അധ്വാനത്തിന് മേൽ നിഴൽ വീഴ്ത്തുന്ന ഈ ഗുണ്ടാ ഭീഷണിയെ ഏകോപിതമായ നീക്കത്തിലൂടെ അടിച്ചമർത്താനാണ് യുഎസ് ഏജൻസികളുടെ തീരുമാനം.
Report ജയിംസ് വർഗീസ്






Leave a comment