വാഷിംഗ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ടാങ്കറുകൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് വില കുതിച്ചുയരാൻ കാരണമായത്. തിങ്കളാഴ്ച എണ്ണവിലയിൽ അഞ്ച് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5.3% വർധിച്ച് ബാരലിന് 95.62 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് വില 5.3% ഉയർന്ന് ബാരലിന് 87.88 ഡോളറിലെത്തി. എണ്ണവിലയിലെ വർധനവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മൂലം ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമായി. തിങ്കളാഴ്ച സെൻസെക്സ് 26.76 പോയിന്റ് (0.03%) മാത്രം ഉയർന്ന് 78,520-ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 11.30 പോയിന്റ് ഉയർന്ന് 24,364-ലുമെത്തി. ബാങ്കിംഗ്, റീട്ടെയിൽ ഓഹരികളിലെ നേട്ടമാണ് വിപണിയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 92.78 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവില ഉയരുന്നത് രൂപയുടെ മൂല്യത്തെ ഇനിയും ബാധിച്ചേക്കാം. ഇന്ത്യയിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 15,344 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.






Leave a comment