കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുമെന്ന് കോളജ് അധികൃതർ.
നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു.
കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.
അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.
നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീതക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിതിൻരാജ് കെട്ടിടത്തിൽനിന്ന് വീണു മരിച്ചതിനുപിന്നിൽ ജാതിവർണ അധിക്ഷേപമുണ്ടെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും സി.ആർ. ലതയുടെയും മകനാണ് നിതിൻരാജ്.
പട്ടികജാതിയിൽപ്പെട്ട വിദ്യാർഥിക്കുനേരേ ചില അധ്യാപകർ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയുയരുന്നത്. കാമ്പസിനുള്ളിലും പുറത്തും മകൻ ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് നിതിൻരാജിന്റെ അച്ഛൻ രാജനും അമ്മ ലതയും ആരോപിച്ചു. നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകൻ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത്.
ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേർത്ത് എഫ്‌ഐആർ രേഖപ്പെടുത്തി. സൈബർ സെല്ലിന്റെ വിദഗ്ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. നിതിൻരാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണിലെ ചാറ്റും ശബ്ദസന്ദേശങ്ങളും പോലീസ് പരിശോധിച്ചു.
അതേസമയം, നിതിൻരാജിനെതിരേ ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർ പോലീസിൽ പരാതി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. ‘കഴിഞ്ഞ ഡിസംബർജനുവരിയിൽ നിതിൻരാജ് ഒരു ലോൺ ആപ്പിൽനിന്ന് പണം കടം എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് നിരന്തരമായിട്ടുള്ള ഫോൺ കോളുകൾ വിദ്യാർഥിക്ക് വന്നിരുന്നുവെന്ന് ഫോൺ പരിശോധിച്ചതിലൂടെ പോലീസിന് മനസ്സിലായി. കോളേജിലെ അധ്യാപികയുടെ നമ്പർ ലോൺ കൊടുത്ത ഏജൻസിക്ക് ലഭിക്കുകയും ആ അധ്യാപികയേയും ലോൺ ഏജൻസി വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പത്താം തീയതി ഈ ലോൺ ഏജൻസിയിൽനിന്ന് അധ്യാപികയ്ക്ക് നിരന്തരമായ കോളുകൾ വന്നിരുന്നുവെന്നും സൈബർ അന്വേഷണത്തിലൂടെ മനസ്സിലായെന്നും പോലീസ് പറഞ്ഞു.






Leave a comment