തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദത്തില്‍, തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് കണ്ണാടി സ്വദേശിനി ദേവു (65) മൊഴി നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു.കേല്‍ക്കര്‍. വിഷയത്തില്‍ ഫ്ലൈയിങ് സ്‌ക്വാഡ് അന്വേഷണം നടത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ കഴിയും. വോട്ടിനു നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്‌കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്‌ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യംപകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് പറയുന്നത്. വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഎമ്മും പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്. ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ സിപിഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കൃത്യമായി ആസൂത്രണം ചെയ്ത തിരക്കഥയിലാണ് ഈ വ്യാജവാർത്ത പ്രചരിച്ചതെന്നതും വ്യക്തം. ശോഭാസുരേന്ദ്രൻ പണം നൽകുന്നുവെന്ന പരാതി ഇന്നലെ കലക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തന്നെ കോണ്‍ഗ്രസുകാര്‍ പിന്തുടര്‍ന്നതെന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു.
‘ ഇന്നലെ തന്നെ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് എനിക്കെതിരെ പരാതി ലഭിച്ചു. ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പൈസ കൊടുക്കുന്നതായിട്ടാണ് പരാതി. ആദ്യം പരാതി തയാറാക്കി, അത് കലക്ടര്‍ക്ക് കൊടുത്തു. ഫ്ലൈയിങ് സ്ക്വാഡിനെ റെഡിയാക്കി, കഥ തയാറാക്കി. ഇതെല്ലാം ചെയ്ത ശേഷമാണ് കാറിലെ ചെറുപ്പക്കാര്‍ പിന്തുടര്‍ന്നത്. ഒരാള്‍ കഥയുണ്ടാക്കുന്നു. തിരക്കഥ മറ്റൊരാള്‍ തയാറാക്കുന്നു. അത് മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. ‘ ശോഭാസുരേന്ദ്രൻ പറയുന്നു.






Leave a comment