മുംബൈയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ മ്യൂസിക്കൽ റോഡ് സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വലിയ ശ്രദ്ധ നേടി. ഇപ്പോൾ ഈ റോഡിലൂടെയുള്ള ഗതാഗതം രാത്രികാലങ്ങളിൽ നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. പ്രദേശവാസികളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, രാത്രി 10 മുതൽ രാവിലെ ഏഴ് വരെ ഈ ഭാഗത്ത് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
മ്യൂസിക്കൽ റോഡിന് സമീപം താമസിക്കുന്നവർക്ക് ഇത് ശല്യമാകുന്നതായും ഉറക്കം കെടുത്തുന്നുവെന്നുമായിരുന്നു പരാതി. തുടക്കത്തിൽ, ഉദ്ഘാടനം ചെയ്തപ്പോൾ ആളുകൾ മ്യൂസിക്കൽ റോഡ് ആസ്വദിച്ചിരുന്നു. പലരും വാഹനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോകൾ പങ്കുവെച്ചു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ആളുകൾ പ്രശ്നങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ജനലുകൾ തുറന്നിടാൻ പോലും ബുദ്ധിമുട്ടാണെന്നും ഫ്ലാറ്റുകളിൽ ശബ്ദം പ്രതിധ്വനിക്കുന്നതായും നിരവധി കുടുംബങ്ങൾ പരാതിപ്പെട്ടു.
ബ്രീച്ച് കാൻഡിയിലെ അഡ്വാൻസ്ഡ് ലൊക്കാലിറ്റി മാനേജ്‌മെന്റ് ഈ പ്രശ്നം ശ്രദ്ധിക്കുകയും സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും അടിയന്തര നടപടി ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തു. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരാതി ഗൗരവത്തിലെടുത്ത് വിഷയം പരിശോധിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ ശബ്ദനില പരിശോധിക്കാനും റോഡിന്റെ ശബ്ദത്തിന്റെ തീവ്രത പഠിക്കാനും കോർപ്പറേഷൻ പരിശോധനകൾ നടത്തി.
തുടർന്ന്, പ്രാദേശവാസികൾ ഉന്നയിച്ച ആശങ്കകളിൽ വസ്തുകയുണ്ടെന്ന് അവർ മനസ്സിലാക്കുകയും നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ ഈ റോഡ് ഭാഗികമായി അടച്ചിടാനാണ് തീരുമാനിച്ചത്. പകൽ സമയങ്ങളിൽ റോഡ് സാധാരണ നിലയിൽ തുറന്നു കൊടുക്കും. എന്നാൽ രാത്രി 10 മുതൽ രാവിലെ ഏഴ് വരെ സമീപത്ത് താമസിക്കുന്നവരുടെ സമാധാനം ഉറപ്പാക്കാൻ ഈ ഭാഗം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ മ്യൂസിക്കൽ റോഡ് ഉദ്ഘാടനം ചെയ്തത്. സുരക്ഷ വർധിപ്പിക്കാനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. മുംബൈയിലെ നരിമാൻ പോയിന്റിൽനിന്ന് വർളിയിലേക്കുള്ള കോസ്റ്റൽ റോഡിലെ 500 മീറ്റർ ദൂരത്തിലാണ് മ്യൂസിക്കൽ റോഡ് ഒരുങ്ങിയിരിക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ആശയം ഒരുക്കിയിരിക്കുന്നത്. സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയിലെ എ.ആർ.റഹ്‌മാൻ ഒരുക്കിയിട്ടുള്ള ജയ് ഹോ എന്ന ഗാനമാണ് റോഡിൽ നിന്ന് മുഴങ്ങി കേൾക്കുന്നത്.
ഈ മേഖലയിൽ പ്രത്യേകം സ്പീക്കറുകൾ ഒന്നും സ്ഥാപിക്കാതെയാണ് മ്യൂസിക് കേൾക്കുന്നത്. ആദ്യം കേൾക്കുമ്പോൾ ഒരു മാജിക് പോലെയാണ് ഇത് തോന്നുന്നതെങ്കിലും സംഗതി പൂർണമായും സയൻസാണ്. റോഡിലെ ടാറിനുള്ളിൽ കൃത്യമായ അകലത്തിലും ആഴത്തിലും റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചിരിക്കുന്നു. വാഹനം 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ഇതിലൂടെ പോകുമ്പോൾ ടയറും റോഡും ചേർന്നുള്ള ഘർഷണം മൂലമുണ്ടാകുന്ന പ്രകമ്പനമാണ് സംഗീതമായി പുറത്തെത്തുന്നത്.
എന്നാൽ പ്രവർത്തനം ആരംഭിച്ച് ഒരുമാസം പോലും പൂർത്തിയാക്കുന്നതിന് മുൻപ് റോഡിനെതിരേ പരാതികൾ ഉയർന്നു. ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിച്ചാണ് ഈ മേഖലയിൽ മ്യൂസിക്കൽ റോഡ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. രാത്രി പത്ത് മണിക്ക് ശേഷം വലിയ ശബ്ദങ്ങൾ അനുവദനീയമല്ല. പകൽ സമയത്തെ ഡെസിബൽ നിലകൾ പോലും ഒരു റെസിഡൻഷ്യൽ ഏരിയയ്ക്ക് ചേരുന്നതല്ല. ലോകത്തിലെ തന്നെ ഏറ്റവും ശബ്ദമുഖരിതമായ നഗരങ്ങളിലൊന്നിൽ വാഹനം കടന്ന് പോകുമ്പോൾ പാട്ട് കേൾക്കുന്ന റോഡ് എന്നത് സർക്കാരിന്റെ ഞെട്ടിപ്പിക്കുന്ന നടപടികളിൽ ഒന്നാണെന്നാണ് പരാതി.






Leave a comment