ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനവും ക്രിയാത്മകവുമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുമായുള്ള ഈ സംഭാഷണം. യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായി ബ്രിട്ടീഷ് ദിനപത്രമായ ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.
ഇറാനുമായി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം യുഎസിന്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായേക്കില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. യുഎസ് ആഗ്രഹിക്കുന്നതുപോലെയുള്ള കരാറിലെത്തിയില്ലെങ്കിൽ അഞ്ചുദിവസത്തിന് ശേഷം ഇറാനിൽ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമുണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്.






Leave a comment