നെടുമങ്ങാട്: അരുവിക്കര നിയോജകമണ്ഡലത്തിൽ സിനിമാ സീരിയൽ താരമായ വിവേക് ഗോപൻ ബിജെപി സ്ഥാനാർഥിയായി മൽസരിക്കും. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവേകിന്‍റെ രണ്ടാം അങ്കമാണിത്.
2021 ഫെബ്രുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന വിവേക് അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
പിആർഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) ബിരുദം നേടി. മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നിവയ്ക്കായി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസിൽ പഠനം നടത്തി. അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിലും പരസ്പരം, തേനും വയമ്പും, കാർത്തിക ദീപം, കയ്യെത്തും ദൂരത്ത്, തൂവൽ സ്പർശം തുടങ്ങി നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയനാണ് വിവേക് ഗോപൻ.
സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്‍റെ ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിന്‍റെ ജനപ്രിയ കളിക്കാരിൽ ഒരാൾ കൂടിയാണ്. ഗോപകുമാറിന്‍റെയും മംഗളാദേവിയുടെയും മകനായി 1983 ഏപ്രിൽ മൂന്നിന് വിവേക് ജനിച്ചു. സുമിയാണ് ഭാര്യ . സിദ്ധാർത്ഥ മകനാണ്.
വിവേക് ഗോപൻ എൻഡിഎ സ്ഥാനാർഥി ആയതോടെ അരുവിക്കര ശക്തമായ ത്രികോണ പോരിന് വേദിയായി.നിലവിലെ എംഎൽഎ ജി. സ്റ്റീഫൻ എൽഡിഎഫ് സ്ഥാനാർഥിയായും മുൻ മന്ത്രി വി.എസ്. ശിവകുമാർ യുഡിഎഫ് സ്ഥാനാർഥിയായും പ്രചാരണം തുടങ്ങി കഴിഞ്ഞു.






Leave a comment