ന്യൂഡൽഹി: യുഎപിഎ കേസിൽ ഒരു യുഎസ് പൗരനും ആറു യുക്രൈൻ സ്വദേശികളും ഉൾപ്പെടെ ഏഴുവിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രൈൻ സ്വദേശികളായ ഹുർബ പെട്രോ, സ്ലിവിയാക് ടറസ്, സുക്മനോവ്‌സ്‌കി, സ്‌റ്റെഫാൻകിവ് മരിയൻ, ഹോങ്ചരുക് മക്‌സിം, കമിൻസ്‌കി വിക്ടർ എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ ഏഴുപേരെയും 11 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലൂടെ അനധികൃതമായി മ്യാൻമറിൽ പ്രവേശിച്ചതിനും സായുധസംഘങ്ങൾക്ക് ആയുധപരിശീലനം നൽകിയതിനുമാണ് വിദേശികളെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിരോധിച്ച സംഘടനകൾക്ക് ഉൾപ്പെടെ ഇവർ ആയുധപരിശീലനം നൽകിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. ഇതിനുപുറമേ മിസോറാമിലെ നിയന്ത്രിതമേഖലകളിൽ പ്രവേശിച്ചതിനും പ്രതികൾക്കെതിരേ കുറ്റംചുമത്തിയിട്ടുണ്ട്.
സായുധസംഘടനകൾക്ക് പ്രതികൾ ആയുധങ്ങൾ നൽകിയതായാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവർക്ക് ഡ്രോൺ പരിശീലനം നൽകിയതായും എഫ്‌ഐആറിൽ പറയുന്നു.
14 യുക്രൈൻ സ്വദേശികൾ ടൂറിസ്റ്റ് വിസയിലാണ് വ്യത്യസ്ത തീയതികളിലായി ഇന്ത്യയിലെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് ഇവർ ഗുവാഹട്ടി വഴി മിസോറമിലെത്തി. ഇവിടെനിന്ന് അനധികൃതമായി മ്യാൻമറിലേക്ക് കടന്നു. മ്യാൻമറിലെ ചില സായുധസംഘടനകൾക്ക് പരിശീലനം നൽകുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയ സംഘടനകൾക്ക് ഉൾപ്പെടെ ഇവർ പരിശീലനം നൽകിയെന്നാണ് വിവരം. യൂറോപ്പിൽനിന്ന് ഇന്ത്യവഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകൾ കടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, യുഎസ് പൗരനെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതികരണം തേടിയപ്പോൾ സാഹചര്യങ്ങളെക്കുറിച്ച് അറിയാമെന്ന് മാത്രമായിരുന്നു ഇന്ത്യയിലെ യുഎസ് എംബസിയുടെ മറുപടി. സ്വകാര്യതയുടെ വിഷയങ്ങളുള്ളതിനാൽ യുഎസ് പൗരന്മാർ ഉൾപ്പെട്ട കേസുകളിൽ അഭിപ്രായം പറയാനാകില്ലെന്നും യുഎസ് എംബസി വ്യക്തമാക്കി. അറസ്റ്റിലായ യുക്രേനിയൻ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥരും പ്രതികരിച്ചു.






Leave a comment