കൊച്ചി: പ്രവാസത്തിന് മലയാളികൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്ന രാജ്യമായി ജർമനി മാറുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 65,000 പേരാണു ജർമനിയിലേക്കു കുടിയേറിയത്. കഴിഞ്ഞ വർഷം മാത്രം 30,000 പേർ പോയി. എല്ലാ ജില്ലകളിലുമായി 1,200 സെന്ററുകളിലായി ഒരു ലക്ഷത്തിലേറെപ്പേർ ജർമൻ ഭാഷ പഠിക്കുന്നുമുണ്ട്.
ജർമനിയുടെ വിജയം കണ്ട്, ഓസ്ട്രിയയും ഡെൻമാർക്കും കേരളത്തിൽ നിന്നു റിക്രൂട്ട് ചെയ്യാൻ താൽപര്യം കാണിക്കുന്നുണ്ട്. നഴ്സിങ്ങിൽ മാത്രമല്ല ഐടിഐ- എൻജിനീയറിങ് രംഗങ്ങളിലും ജർമനിയിൽ അവസരമുള്ളതിനാൽ ഇതൊരു വൻ ബിസിനസായി മാറിയിട്ടുണ്ട്. ബി1 ലെവൽ പരീക്ഷയ്ക്കുള്ള തയാറെടുപ്പിന് 22,000 രൂപയാണു പൊതുവേ ഫീസ്. എ1. എ2, ബി1 കഴിഞ്ഞ് ജർമനിയിൽ പ്രഫഷനലുകൾക്കു ജോലി ചെയ്യാൻ വേണ്ട ബി2 ലെവൽ വരെ എത്തുന്നതിന് ഒന്നര ലക്ഷം രൂപ വരെ ചെലവുണ്ട്.
നോർക്കയും ജർമൻ സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായി 2022 മുതലാണ് രണ്ടാം ജർമൻ കുടിയേറ്റം തുടങ്ങുന്നത്.
70കളിൽ ജർമനിയിൽ ഏകദേശം 10,000 പേർ നഴ്‌സിങ് രംഗത്തേക്കു പോയിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള ജർമൻ സാംസ്‌കാരിക കേന്ദ്രമായ ഗോയ്ഥെ സെൻട്രത്തിൽ ഇതിനകം ഏകദേശം 80,000 പേർ ജർമൻ പഠിച്ചു. വർധിച്ച ആവശ്യം കണ്ടറിഞ്ഞ് കോഴിക്കോട്ടും ഗോയ്ഥെ സെൻട്രം മേയിൽ ആരംഭിക്കുകയാണ്. ഇന്ത്യയിലാകെ വിവിധ നഗരങ്ങളിലെ ഗോയ്ഥെ സെൻട്രത്തിൽ കഴിഞ്ഞ വർഷം 2.4 ലക്ഷം പേർ ജർമൻ പരീക്ഷ എഴുതിയതിൽ 33% കേരളത്തിൽ നിന്നാണ്-60000 പേർ. പക്ഷേ, വിജയിക്കുന്നവർ 20% മാത്രം. കേരളത്തിൽ കഴിഞ്ഞ വർഷം 12,000 പേർ വിജയിച്ചു.






Leave a comment