ഭോപ്പാൽ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് കടമായി നൽകിയ 35,000 രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് ബിഹാറിലെ കുടുംബം. 109 വർഷം പഴക്കമുള്ള കടം പലിശസഹിതം തിരികെ വേണമെന്നും നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഇവർ പറയുന്നു.
മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. കുടുംബം പറയുന്നതനുസരിച്ച് 1917-ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് സെഹോറിലെ പ്രശസ്തനായ ബിസിനസുകാരനായ സേത്ത് ജുമ്മ ലാൽ റൂത്തിയ 3,5000 രൂപ കടംകൊടുത്തിരുന്നു. യുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്നായിരുന്നു ഇത്. കടം വാങ്ങിയ പണം തിരികെ നൽകുമെന്ന് കാട്ടി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് അന്ന് രേഖകളും കൈമാറി. എന്നാൽ, ഈ പണം 109 വർഷമായിട്ടും തിരികെ നൽകിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അന്ന് കടമായി നൽകിയ പണം പലിശസഹിതം തിരികെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സേത്ത് ജുമ്മ ലാലിന്റെ ചെറുമകൻ വിവേക് റൂത്തിയ ആണ് സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പഴയ രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഈ രേഖ താൻ കണ്ടെത്തിയതെന്ന് വിവേക് റൂത്തിയ പറയുന്നു. പണം വായ്പകൊടുത്ത് 20 വർഷത്തിനുശേഷം 1937-ൽ സേത്ത് ജുമ്മ ലാൽ റൂത്തിയ മരിച്ചു. പിന്നീട് കടംകൊടുത്ത കാര്യം കുടുംബം മറന്നുപോയെന്നും ഇവർ പറയുന്നു. ഇന്നത്തെ കണക്കിൽ നോക്കിയാൽ 35,000 എന്നത് നിസ്സാര തുകണയാണെങ്കിലും നൂറ് വർഷങ്ങൾക്ക് മുമ്പ് അതിന്റെ മൂല്യം കോടിക്കണക്കിന് വരുമെന്നും വിവേക് റൂത്തിയ പറയുന്നു. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി ഒരു പരമാധികാര രാഷ്ട്രത്തിന് അതിന്റെ ചരിത്രപരമായ സാമ്പത്തിക ബാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ട് പഴക്കമുള്ള രേഖകളുടെ ആധികാരികതയും നിയമപരമായ സാധുതയും കേസിൽ വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.






Leave a comment