ന്യൂഡൽഹി: ചെങ്കോട്ടയിലും ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലുമായി സ്‌ഫോടനം നടത്താൻ പാകിസ്ഥാന്റെ ലഷ്‌കർ- ഇ -ത്വയിബ പദ്ധതിയിടുന്നതായി സുരക്ഷാ ഏജൻസികൾ. ഐഇഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ്) ആക്രമണമാണ് തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ നവംബർ പത്തിന് ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണ പദ്ധതിയുടെ വിവരം പുറത്തുവരുന്നത്. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ ഡോക്‌ടറായ ഉമർ മുഹമ്മദായിരുന്നു കാർ ഓടിച്ചിരുന്നത്. കേസിൽ ഏഴുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എൻഐഎയ്ക്ക് ഡൽഹി കോടതി 45 ദിവസത്തെ അധിക സമയം അനുവദിച്ചത് കഴിഞ്ഞയാഴ്‌ചയാണ്.
ചെങ്കോട്ട സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂത പൗരന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പ് ശ്യംഖലയാണ് ഇവർ ബോംബാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഈ ‘വൈറ്റ് കോളർ ഭീകരസംഘം’ സജീവമായി പ്രവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൽ – ഖ്വയിദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത് -ഉൽ- ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിലൂടെ രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും പ്രതികളായ ഡോക്‌ടർമാർ ലക്ഷ്യമിട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.







Leave a comment