വാഷിങ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ യുവതികളെ അർധനഗ്നരാക്കി ക്യാറ്റ് വാക്ക് ഓഡിഷനുകൾ നടത്തിയതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്.
വിക്ടോറിയയുടെ സീക്രട്ട് ടാലന്റ് സ്കൗട്ടായി തെറ്റിധരിപ്പിച്ച് എപ്സ്റ്റീൻ പെൺകുട്ടികളെ വലയിലാക്കിയിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുതിയ വിഡിയോ ദൃശ്യങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് അധികൃതർ എപ്സ്റ്റീന്റെ കംപ്യൂട്ടറിൽ നിന്ന് പിടിച്ചെടുത്തതായി കരുതുന്ന വിഡിയോകൾ യുഎസ് നീതിന്യായ വകുപ്പ് (ഡിഒജെ) പുറത്തിറക്കിയ മൂന്ന് ദശലക്ഷം എപ്സ്റ്റീൻ ഫയലുകളുടെ ഏറ്റവും പുതിയവയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ക്ലിപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന യുവതികളെ എപ്സ്റ്റീൻ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. യുവതികളുടെ ഐഡന്റിറ്റി മറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷമാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
1997ൽ, എപ്സ്റ്റീൻ സാന്താ മോണിക്കയിലെ ഒരു ഹോട്ടലിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതായി മോഡലും അഭിനേത്രിയുമായ അലീഷ്യ ആർഡനെ മുൻപ് വെളിപ്പെടുത്തിയിരുന്നു. അന്ന് 27 വയസ്സുണ്ടായിരുന്ന അലീഷ്യയോട് വിക്ടോറിയസ് സീക്രട്ടിന്റെ ടാലന്റ് സ്കൗട്ട് ആണെന്ന് താനെന്ന് പരിചയപ്പെടുത്തിയ എപ്സ്റ്റീൻ ഓഡിഷനായി മുറിയിൽ എത്താൻ ആവശ്യപ്പെട്ടു. മുറിയിലെത്തിയ അലീഷ്യയെ കടന്ന് പിടിച്ച് വസ്ത്രം അഴിക്കാൻ ശ്രമിച്ചു. ഇതോടെ എപ്സ്റ്റീന്റെ പിടിയിൽ കുതറിമാറി മുറിയിൽ നിന്ന് കണ്ണീരോടെ ഓടിപ്പോയെന്നാണ് അലീഷ്യ വെളിപ്പെടുത്തിയത്. എപ്സ്റ്റീന്റെ ലൈംഗിക ദുരുപയോഗ സംബന്ധിച്ച ആദ്യകാല പൊലീസ് രേഖകളിലൊന്നാണ് അലീഷ്യയുടെ വെളിപ്പെടുത്തൽ.
പ്രമുഖ അടിവസ്ത്ര ബ്രാൻഡായ വിക്ടോറിയസ് സീക്രട്ടിനായി എപ്സ്റ്റീൻ ഒരിക്കലും ജോലി ചെയ്തിട്ടില്ല. പക്ഷേ വിക്ടോറിയസ് സീക്രട്ടിന്റെ മാതൃ കമ്പനിയായ എൽ ബ്രാൻഡ്സിന്റെ അന്നത്തെ മേധാവിയുമായി അമേരിക്കൻ ശതകോടീശ്വരനുമായ ലെസ്ലി വെക്സ്നറുമായി എപ്സ്റ്റീന് അടുത്ത സൗഹൃദമുണ്ടായിരുന്നു.
ഫ്രഞ്ച് മോഡലിങ് സ്കൗട്ട് ജീൻ-ലൂക്ക് ബ്രൂണൽ എപ്സ്റ്റീന് വേണ്ടി മോഡലിങ് ലക്ഷ്യമിട്ട് വരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന് അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. ജീൻ-ലൂക്ക് ബ്രൂണൽ മോഡൽ വീസയിൽ കൗമാരക്കാരായ പെൺകുട്ടികളെ യുഎസിലേക്ക് കൊണ്ടുവന്നതായി കഴിഞ്ഞ വർഷം 41-ാം വയസ്സിൽ ആത്മഹത്യ ചെയ്ത വിർജീനിയ ഗിഫ്രെ ആരോപിച്ചിരുന്നു. ഈ പെൺകുട്ടികളിൽ പലരെയും ദുരുപയോഗം ചെയ്യുന്നതായിട്ടാണ് ആരോപണം. 2022ൽ ലാ സാന്റെ ജയിലിലെ സെല്ലിൽ ജീൻ-ലൂക്ക് ബ്രൂണൽ തൂങ്ങിമരിച്ചു.







Leave a comment