ക്വാലലംപുർ: തമിഴിനെ പ്രശംസിച്ചും മലേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിനന്ദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ളത് ആഴത്തിലുള്ള സാംസ്കാരിക ബന്ധമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
മലേഷ്യൻ സന്ദർശനത്തിനായി തലസ്ഥാനമായ ക്വാലലംപുരിൽ എത്തിയതായിരുന്നു അദ്ദേഹം.
‘‘ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്ത്യൻ വംശജരുള്ള സമൂഹമാണ് മലേഷ്യയിലേത്. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ വംശജർ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെയും മലേഷ്യക്കാരുടെയും ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. തമിഴ് ഭാഷ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. നിത്യമായതാണ് തമിഴ് സാഹിത്യം. തമിഴ് സംസ്കാരം ആഗോളതലത്തിൽ കാണാൻ സാധിക്കും’’ – മോദി പറഞ്ഞു. മലേഷ്യയിലെ മൂന്നിലൊന്നു പേർ തമിഴ് സംസാരിക്കുന്നവരാണ്. മലേഷ്യൻ സർക്കാർ തമിഴിനെ ന്യൂനപക്ഷ ഭാഷയായി അംഗീകരിക്കുന്നുണ്ട്.
‘‘ഇതിഹാസ താരം എംജിആറിന്റെ തമിഴ് ഗാനങ്ങള്‍ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഇഷ്ടമാണെന്നത് അതിശയകരമാണ്. ശിവരാത്രി ഉത്സവം വരാൻ പോകുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ റംസാനും ആരംഭിക്കും. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേരുന്നു. നേരത്തെ, ഇന്ത്യയെ ഒരു വലിയ വിപണിയായിട്ടാണ് ലോകം കണ്ടിരുന്നത്. ഇപ്പോൾ നിക്ഷേപത്തിനും വ്യാപാരത്തിനുമുള്ള ഒരു കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. വളർച്ചയിലേക്ക് കുതിക്കാനുള്ള ഒരു വിശ്വസ്ത പങ്കാളിയായാണ് ഇന്ത്യയെ ലോകം കാണുന്നത്’’ – അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് മോദി മലേഷ്യയിലെത്തിയിരിക്കുന്നത്. സന്ദർശന വേളയിൽ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിന്റെ പത്താമത് യോഗവും സന്ദർശന വേളയിൽ ക്വാലലംപുരിൽ നടക്കും. 2015ലാണ് ഇതിനുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യൻ സന്ദർശനത്തിന് എത്തിയത്. 2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയിരുന്നു. അന്ന് ഇരുരാജ്യങ്ങളും ഒമ്പതു കരാറുകളിലാണ് ഒപ്പുവച്ചത്.







Leave a comment