ഹൂസ്റ്റൺ: പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഇന്ത്യൻ വംശജന്‍ വീരഭദ്രൻ രാമനാഥന് ഭൗമശാസ്ത്രത്തിനുള്ള 2026ലെ ക്രാഫോർഡ് പ്രൈസ്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ഭൗമശാസ്ത്രത്തിലെ നൊബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ക്രാഫോർഡ് പ്രൈസ്.
അന്തരീക്ഷത്തിലെ ബ്രൗൺ ക്ലൗഡുകളെയും മലിനീകരണ വസ്തുക്കളെക്കുറിച്ചും രാമനാഥൻ നടത്തിയ ഗവേഷണങ്ങൾക്കുള്ള അംഗീകാരമാണിത്.
ആഗോളതാപനത്തെക്കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റാൻ അദ്ദേഹത്തിന്‍റെ പഠനങ്ങൾ സഹായിച്ചു.
82 വയസുകാരനായ രാമനാഥൻ, എയറോസോളുകളിലും റഫ്രിഡ്ജറേറ്ററുകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ക്ലോറോഫ്ലൂറോകാർബണുകൾ കാർബൺ ഡയോക്സൈഡിനേക്കാൾ പതിനായിരം മടങ്ങ് കൂടുതൽ താപം അന്തരീക്ഷത്തിൽ പിടിച്ചുനിർത്താൻ ശേഷിയുള്ളവയാണെന്ന് 1975ൽ നാസയിൽ ജോലി ചെയ്യുമ്പോൾ കണ്ടെത്തിയിരുന്നു.
മധുരയിൽ ജനിച്ച രാമനാഥൻ ചെന്നൈയിലാണ് വളർന്നത്. സെക്കന്ദരാബാദിലെ ഒരു റെഫ്രിജറേറ്റർ ഫാക്ടറിയിൽ എൻജിനീയറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെയാണ് അദ്ദേഹം ആദ്യമായി ക്ലോറോഫ്ലൂറോകാർബണുകൾ കൈകാര്യം ചെയ്യുന്നത്. അതിനുശേഷം അണ്ണാമലൈ സർവകലാശാലയിൽനിന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നും ബിരുദങ്ങൾ നേടി.
1975 വരെ ആഗോളതാപനം പ്രധാനമായും കാർബൺ ഡയോക്സൈഡ് മൂലമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്‍റെ ഗവേഷണങ്ങളിൽ മനുഷ്യനും സാങ്കേതികവിദ്യയ്ക്കും പരിസ്ഥിതിയെ മാറ്റിമറിക്കാൻ ശേഷിയുണ്ടെന്നു തിരിച്ചറിഞ്ഞു. ഈ സത്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് രാമനാഥൻ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിനോടു പറഞ്ഞു.
നിലവിൽ സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രാഫിയിൽ പ്രഫസർ എമിരറ്റസായ അദ്ദേഹം കാലാവസ്ഥാ ധാർമികതയെക്കുറിച്ച് ആഗോള നേതാക്കൾക്കും വത്തിക്കാനും ഉപദേശം നൽകാറുണ്ട്.
8 ദശലക്ഷം സ്വീഡിഷ് ക്രോണയും (ഏകദേശം 9,00,000 ഡോളർ) സ്വർണമെഡലുമാണ് പുരസ്കാരം. 2026 മേയിൽ സ്റ്റോക്ക്ഹോമിലും ലണ്ടിലും നടക്കുന്ന ക്രാഫോർഡ് ഡേയ്സ്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ദശലക്ഷക്കണക്കിനു ടൺ ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നത് തടഞ്ഞ മോൺട്രിയൽ പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര കരാറുകൾക്ക് രാമനാഥന്‍റെ കണ്ടെത്തലുകൾ പിൻബലമായിട്ടുണ്ട്.







Leave a comment