വാഷിങ്ടൻ : വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ പതനത്തിന് ശേഷമുള്ള നിർണായക രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യാന്തര തലത്തിൽ വലിയ ശ്രദ്ധ നേടുന്നു.
വെനസ്വേല വെറുമൊരു അയൽരാജ്യം എന്നതിലുപരി, അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായ റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ താവളമായി മാറിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാലത്ത് ലഹരിമരുന്ന് മാഫിയകളും അഴിമതിക്കാരും വാണിരുന്ന ‘ഗാങ്സ്റ്റർ പാരഡൈസ്’ ആയിരുന്ന വെനസ്വേലയെ, സമാധാനപരവും ജനാധിപത്യപരവുമായ ഒരു സൗഹൃദ രാജ്യമാക്കി മാറ്റാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി സ്ഥിരത, സാമ്പത്തിക വീണ്ടെടുപ്പ്, രാഷ്ട്രീയ പരിവർത്തനം എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള വിപുലമായ പദ്ധതിയാണ് സ്റ്റേറ്റ് സെക്രട്ടറി അവതരിപ്പിച്ചത്.
വെനസ്വേലയിലെ എണ്ണസമ്പത്ത് മുൻപ് ചൈന പോലുള്ള രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുകയായിരുന്നുവെന്നും ഇനിമുതൽ അത് രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും റൂബിയോ വ്യക്തമാക്കി. ഉപരോധങ്ങൾക്കിടയിലും എണ്ണ വിപണനം സാധ്യമാക്കാൻ അമേരിക്ക പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര വിപണി വിലയിൽ എണ്ണ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം അമേരിക്കയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കുകയും, അത് വെനസ്വേലയിലെ ആശുപത്രികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റു സർക്കാർ സേവനങ്ങൾക്കുമായി ചെലവഴിക്കുകയും ചെയ്യും. നിലവിൽ വെനസ്വേലയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിൽ മിശ്രിതങ്ങൾ റഷ്യക്ക് പകരം അമേരിക്ക നേരിട്ട് നൽകി തുടങ്ങിയത് വലിയൊരു തന്ത്രപരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പൂർണ്ണമായ ജനാധിപത്യം കൈവരിക്കാൻ സമയമെടുക്കുമെങ്കിലും കഴിഞ്ഞ നാല് ആഴ്ച കൊണ്ട് കൈവരിച്ച പുരോഗതി വലിയ പ്രതീക്ഷ നൽകുന്നതാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ വെനസ്വേലയുടെ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ അന്തരീക്ഷവും കൂടുതൽ മെച്ചപ്പെടുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
Report ജയിംസ് വർഗീസ്






Leave a comment